ടോക്യോ : ഇന്തോ പസഫിക് മേഖലയിൽ ചൈന നടത്തുന്ന ഇടപെടലുകളെ ശക്തമായി ചെറുക്കുമെന്ന് ക്വാഡ് ഉച്ചകോടി. ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബർ സുരക്ഷ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ സഹകരിക്കും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെല്ലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരാനും ഉച്ചകോടിയിൽ തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.