തിരുവനന്തപുരം : കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സിഎജി റിപ്പോർട്ടിലെ 3 പേജുകൾ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു.
സിഎജി റിപ്പോർട്ടിലെ 41 മുതൽ 43വരെയുള്ള പേജുകൾ തള്ളണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു പ്രമേയം സഭയിലെത്തുന്നത്.
സിഎജി റിപ്പോർട്ടുകൾ സംബന്ധിച്ച ആക്ഷേപങ്ങൾ സാധാരണ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് പുറത്തുവിട്ടെന്ന ആരോപണത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനു ക്ലീൻ ചിറ്റ് നൽകുകയും സിഎജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സഭ അംഗീകരിച്ചിരുന്നു.
കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ വിമർശനം. സിഎജി റിപ്പോർട്ട് തെറ്റായ കീഴ് വഴക്കം സൃഷ്ടിച്ചെന്നും ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് ബാധിക്കപ്പെടുന്നവരുടെ വാദം കേൾക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോർട്ടിന്റെ അടിത്തറ ഇളക്കി.
ഈ റിപ്പോർട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിചിത്രമായ പ്രമേയമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നു വി.ഡി.സതീശൻ പറഞ്ഞു.
സിഎജി റിപ്പോർട്ടിലെ ചില ഖണ്ഡികകൾ നിരാകരിക്കണമെന്നു പറയാനുള്ള അവകാശം നിയമസഭയ്ക്കില്ല. സിഎജി റിപ്പോർട്ട് സഭയിൽ വച്ചാൽ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കാണ് പോകുന്നത്. കമ്മിറ്റി വകുപ്പുകൾക്കു കത്തയ്ക്കും. സെക്രട്ടറിമാരെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തി തീര്‍പ്പു കൽപ്പിക്കും. കമ്മിറ്റിക്കുള്ള അധികാരം നിയമസഭയ്ക്കില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.