കൊച്ചി : ലക്ഷദ്വീപിൽ അത്യാഡംബര കടൽസുഖവാസ കേന്ദ്രങ്ങളൊരുക്കാൻ (വാട്ടർവില്ലകൾ) രാജ്യത്തെ വൻകിട റിസോർട്ട് ഗ്രൂപ്പുകളെത്തിയേക്കും. മൂന്ന് ദ്വീപുകളിലായുള്ള 806 കോടി രൂപയുടെ ഇക്കോ ടൂറിസംപദ്ധതിക്ക് ആഗോള ടെൻഡർ വിളിച്ചതിന് പിന്നാലെ നടന്ന നിക്ഷേപകസംഗമത്തിനെത്തിയത് 16 പ്രധാന ഹോട്ടൽ ഗ്രൂപ്പുകൾ. രാജ്യത്തെ ആദ്യത്തെ വാട്ടർവില്ല ടൂറിസം പദ്ധതിയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
നീതി ആയോഗിന്റെ പിന്തുണയോടെ ലക്ഷദ്വീപ് ഭരണകൂടമാണ് പദ്ധതി ആവിഷ്കരിച്ചത്.മിനിക്കോയ്, സുഹേലി, കടമത്ത് ദ്വീപുകളിലായി 370 കടൽസുഖവാസ വസതികളാണ് വിഭാവനംചെയ്യുന്നത്. മിനിക്കോയിയിൽ 150 കടൽ സുഖവാസവസതികൾ 319 കോടി രൂപ ചെലവിൽ നിർമിക്കും.
സുഹേലിയിലും കടമത്തും 110 എണ്ണം വീതം 247, 240 കോടിരൂപ ചെലവിൽ നിർമിക്കും. ആഗോള ടെൻഡറിൽ പങ്കെടുക്കേണ്ട അവസാനതീയതി ഈമാസം 17-ന് അവസാനിക്കും.
താജ്, റാഡിസൺ, ഒബ്‌റോയ്, സി.ജി.എച്ച്. എർത്ത്, റോയൽ ഓർക്കിഡ്, ഐ.ടി.സി. ഹോട്ടൽസ് തുടങ്ങിയ ഹോട്ടൽ ഗ്രൂപ്പുകളാണ് നിക്ഷേപകസംഗമത്തിൽ പങ്കെടുത്തത്. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്, കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിങ്, ആഭ്യന്തരമന്ത്രാലയം അഡീഷണൽ സെക്രട്ടറി ഗോവിന്ദ് മോഹൻ തുടങ്ങിയവരും പങ്കെടുത്തു. 75 വർഷത്തേക്കാണ് ഹോട്ടൽ ഗ്രൂപ്പുകൾക്ക് ദ്വീപുകളിലെ വിനോദസഞ്ചാരമേഖല ലഭിക്കുക.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് (എൻ.ഐ.ഒ.ടി.) പരിസ്ഥിതി ആഘാത പഠനറിപ്പോർട്ട് തയ്യാറാക്കിയത്. തീരദേശമേഖല നിയന്ത്രണ അനുമതിയും ലഭിച്ചു.
കടമത്ത്, കവരത്തി (സുഹേലി ദ്വീപിൽ ആൾതാമസമില്ലാത്തതിനാൽ കവരത്തിക്ക് കീഴിലാണ്), മിനിക്കോയ് എന്നീ ദ്വീപു പഞ്ചായത്തുകളുടെ എതിർപ്പില്ലാരേഖ 2019 സെപ്റ്റംബറിൽ ലഭിച്ചതായി ഭരണകൂടരേഖകളിൽ പറയുന്നു. ബാർ ലൈസൻസുകൾക്ക് അടക്കമാണ് ഈ എതിർപ്പില്ലാരേഖ.