അമൃത്സർ : കർഷക സമരത്തിന് നേതൃത്വം നൽകിയ സംഘടനാ നേതാക്കളെ സുവർണ ക്ഷേത്രത്തിൽ ഇന്ന് ആദരിക്കും. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കർഷക സംഘടനകൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് സമിതി അറിയിച്ചു. അതേസമയം കർഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകൾ സംഘടിപ്പിക്കും. 17ന് തമിഴ്നാട്ടിലും 19ന് മഹാരാഷ്ട്രയിലെ വാർധയിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
ഇതിനിടെ ദില്ലിയിലെ സമരഭൂമിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയത് രാജ്യമമാകെ ചർച്ചയായി മാറിയിരുന്നു. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.
സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്. കര്‍ഷകര്‍ക്ക് ഒഴിയാന്‍ ഈ മാസം 15 വരെ ഹരിയാന, യുപി സര്‍ക്കാര്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. എന്നാൽ, സര്‍ക്കാര്‍ തന്നെ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.





























