അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ് മാറുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ജനങ്ങളുടെ ആശങ്കയും വര്‍ധിക്കുകയാണ്. വൈകിട്ട് ആറുമണിക്ക് ശേഷം വളരെ വലിയ തിരക്കാണ് ഇത്തരം ഭക്ഷണശാലകളില്‍ അനുഭവപ്പെടുന്നത്. നാടന്‍ ഭക്ഷണം മുതല്‍ ചൈനീസ് ഭക്ഷണം വരെ വിളമ്പുന്ന കടകള്‍ ഇവിടെയുണ്ട്. മലയാളികളെക്കാള്‍ കൂടുതല്‍ ഇതര സംസ്ഥാനക്കാരായ ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നവര്‍. എന്നാല്‍ അടുത്തിടെയായി അടൂര്‍ ബൈപ്പാസിലെ ഭക്ഷണശാലകളെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അടൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ അടുത്തിടെ ഒട്ടേറെ കടകളില്‍ നിന്നും പഴകിയ എണ്ണയും ഭക്ഷണവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്ന തട്ടുകടകളും ഹോട്ടലുകളും വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അടച്ചിട്ടിട്ട് വീണ്ടും പഴയപടി തുറന്നു പ്രവര്‍ത്തിക്കുന്നതുമായ കാഴ്ചയാണ് കണ്ടുവരുന്നത്. പിഴത്തുക മാത്രം അടച്ച് കേസില്‍ നിന്നും ഒഴിവാകുന്നത് പതിവ് നടപടിയായി മാറുന്നു. ഓണക്കാലത്താണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയത്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി ഇത്തരം കടകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാതയോരങ്ങളില്‍ കൂണുകള്‍ പോലെ മുളച്ചുപൊങ്ങുന്ന ഇത്തരം ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുവാന്‍ ആരാണ് ഇത്രയും കാലം അനുമതി നല്‍കിയത് എന്നതാണ് പ്രധാന ചോദ്യം. ഇതിന് ഉത്തരം നല്‍കുവാന്‍ ആരും തയ്യാറായിട്ടുമില്ല. സാധാരണ ചെറിയ ഒരു ഹോട്ടല്‍ നടത്തുവാന്‍ പോലും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉള്‍പ്പെടെ നിരവധി രേഖകള്‍ ആവശ്യമായി വരുന്ന ഈ കാലഘട്ടത്തിലാണ് യാതൊരു നിബന്ധനകളും കൂടാതെയുള്ള ഇത്തരം ഭക്ഷണശാലകളുടെ പ്രവര്‍ത്തനം. വലിയ പ്രകാശസംവിധാനത്തോടെ ആളുകളെ ആകര്‍ഷിക്കുന്ന ഇത്തരം ഭക്ഷണശാലകളിലേക്ക് ആളുകളുടെ ഒഴുക്കും വര്‍ധിക്കുന്നുണ്ട്.
































