ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക. പശ്ചിമേഷ്യൻ സംഘർഷത്തിലെ ഭിന്നതയും ആശയക്കുഴപ്പവും നിലനിൽക്കുന്നതിനാൽ ധാരണയിലെത്തുന്നതിന് 11 അംഗ രാജ്യങ്ങളിൽ നിന്നുള്ള ഷെർപകളുടെ ശ്രമം. ഉച്ചകോടിയിൽ പങ്കെടുക്കാൻ നാളെ മുതൽ ലോക നേതാക്കൾ ഡൽഹിയിലേക്ക് എത്തിത്തുടങ്ങും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുട്ടിനും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനും നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും.ഇറാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൽ പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള ഫോർമുലയാണ് അഭിപ്രായ വ്യത്യാസങ്ങൾക്കുള്ള പ്രധാനകാരണം.
ഇറാനും യുഎഇയും സൗദിയും തമ്മിൽ പ്രത്യേക ചർച്ചകൾ സംഘടിപ്പിക്കാൻ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. എല്ലാ മേഖലകളിലും സമവായം ഉറപ്പാക്കി ഡൽഹിയിൽ ഒരു സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനാണ് അംഗ രാജ്യങ്ങളിലെ ഷെർപകളും ശ്രമിക്കുന്നു. മെയ് മാസത്തിൽ ഡൽഹിയിൽ ചേർന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎഇക്കും ഇറാനുമിടയിലെ നയതന്ത്ര വിടവ് നികത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഒരു പൊതു നിലപാട് സംയുക്ത പ്രസ്താവനയിൽ പ്രതിഫലിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുട്ടിനും ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനും നാളെ ഡൽഹിയിൽ എത്തും. ശനിയാഴ്ച ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതിനിടയിൽ കഴിഞ്ഞ ബ്രിക്സ് ഉച്ചകോടികൾ ഇന്ത്യക്ക് പ്രകടമായ നേട്ടങ്ങൾ നൽകിയിട്ടില്ല എന്ന കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഇന്ത്യയുടെ വളർച്ച ഇഷ്ടപ്പെടുന്നില്ല എന്നാണ് ബിജെപിയുടെ മറുപടി.
































