കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ശുചിമുറികൾ വിനോദ സഞ്ചാരികൾക്ക് തുറന്ന് നൽകാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നാല് വർഷത്തോളമായി ശുചിമുറി കെട്ടിടം നിർമ്മിച്ചിട്ട്. ആറു ശുചിമുറികൾ നിർമ്മിച്ചിട്ടും ഇതിന് സെപ്റ്റിക് ടാങ്ക് നിർമ്മിച്ച് പൈപ്പ് സ്ഥാപിക്കാത്തതാണ് ശുചിമുറികൾ തുറന്ന് നൽകാത്തത്തിന് കാരണം. നിലവിൽ രണ്ട് ശുചിമുറികൾ ആണ് ഉപയോഗിക്കുന്നത്. നിരവധി സഞ്ചാരികൾ ദിവസവും വന്നുപോകുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ രണ്ട് ശുചിമുറികൾ തികയില്ലെന്ന് ഇവിടെ എത്തുന്ന സഞ്ചാരികൾ പറയുന്നു.
നിലവിൽ ഉള്ള ശുചിമുറികളുടെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കവിയുന്നത് ദുർഗന്ധം സൃഷ്ടിക്കുന്നു എന്നും സഞ്ചാരികൾക്ക് ആക്ഷേപമുണ്ട്. നാല് വർഷങ്ങൾക്ക് മുൻപ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ ശുചിമുറികൾ നിർമ്മിച്ചത്. പുതിയ ശുചിമുറി കെട്ടിടത്തിന് മുകളിലത്തെ നിലയിൽ ആണ് കുട്ടവഞ്ചി സവാരിക്കുള്ള ലൈഫ് ജാക്കറ്റുകൾ സൂക്ഷിച്ചിരിക്കുന്നത്. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ഒഴികെ ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ കെട്ടിടത്തിൽ പൂർത്തീകരിച്ചിട്ടുമുണ്ട്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ശുചിമുറി കെട്ടിടം സഞ്ചാരികൾക്ക് തുറന്നു നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്.