റാന്നി : അത്തിക്കയം – കടുമീൻചിറ റോഡിലെ കൊച്ചുപാലത്തിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു. അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള ഗതാഗതം നാട്ടുകാർ താത്കാലികമായി തടഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പാലത്തോടുചേർന്ന് അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയുടെ ഒരുഭാഗം തകർന്ന് തോട്ടിൽ വീണത്. കൂടുതൽ ഭാഗം വീണ്ടും ഇടിയാൻ സാധ്യതയുണ്ട്. തോട്ടിലൂടെ ശക്തമായ ഒഴുക്കുണ്ട്. റീബിൽഡ് കേരളയിൽ ഈ റോഡിന്റെ വികസനം നടന്നുവരുകയായിരുന്നു. പാലം പൊളിച്ചു പണിയുന്നതിനും ഇതിന്റെ അപ്രോച്ച് റോഡ് നിർമാണവുമാണ് ഇനി പൂർത്തിയാകാനുണ്ടായിരുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ചാണ് 1.8 കിലോമീറ്റർ ദൂരം നവീകരിക്കുന്നത്. 1.7 കിലോമീറ്റർ ദൂരത്ത് കോൺക്രീറ്റിങ് പൂർത്തിയാക്കിയിരുന്നു.
രണ്ടുവർഷംമുമ്പ് തുടങ്ങിയ പണികൾ പല തവണ മുടങ്ങിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇത്രയെങ്കിലും പൂർത്തിയായത്. 40 വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്. പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും പുതുക്കിപ്പണിയാനുള്ള ജോലികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന് നാട്ടുകാർ പറയുന്നു. എഴുപതിലധികം വീട്ടുകാർ ഈ റോഡരികിൽ താമസിക്കുന്നു. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ രണ്ടരക്കിലോമീറ്ററോളം ചുറ്റിവേണം ഈ വീടുകളിലെത്താൻ. എത്രയുംവേഗം പാലം നിർമിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.





























