കൽപ്പറ്റ : കര്‍ണാടക – വയനാട് അതിര്‍ത്തികളായ ബാവലിയിലും കാട്ടിക്കുളത്തും എക്സൈസ് നടത്തിയ പരിശോധനയില്‍ കര്‍ണാടക മദ്യവുമായി റിട്ടയേഡ് അധ്യാപികയും യുവാവും പിടിയിലായി. ചെന്നലായി മാവുങ്കല്‍ വീട്ടില്‍ ഇ.എം. റീത്ത (62), ചോയിമൂല ആലഞ്ചേരി ആസിഫ് പാഷ (33) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊണ്ടുവന്ന 8.55 ലിറ്റര്‍ മദ്യവും ഇവര്‍ സഞ്ചരിച്ച കാറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. ഓപ്പറേഷന്‍ ലോക്ക് ഡൗൺ എന്ന് പേരിട്ടായിരുന്നു വിശദമായ പരിശോധന അധികൃതര്‍ ആരംഭിച്ചത്. അവശ്യവസ്തുക്കളുടെ മറവിലും മറ്റുമായി സംസ്ഥാനത്തേക്ക് മദ്യം-മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്പോസ്റ്റുകളിലും കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്. തമിഴ്നാടും കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് ചരക്കുകളും മറ്റും പരിശോധിച്ചാണ് കടത്തിവിടുന്നത്.






























