ബെംഗളുരു : റോയിറ്റേഴ്സിലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമെന്ന് പോലീസ്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. റോയിറ്റേഴ്സിന്‍റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ശാരീരകമായും മാനസികമായും പീഡിപ്പിച്ചു.
ഓഫീസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടര്‍ന്നു. മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിച്ചു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പോലീസ് പറഞ്ഞു. എഫ്ഐആറിന്‍റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.
രണ്ട് ദിവസമായി ശ്രുതിയെ ഫോണില്‍ ലഭിക്കാതായതോടെ സഹോദരന്‍ ഫ്ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പോലീസില്‍ പരാതി നല്‍കി. നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്കാരം നടത്തി.