കോന്നി : സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടത്തി. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിച്ചത്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റുന്നതിനായി 2019 മുതൽ 55 അപേക്ഷകൾ ലഭിച്ചിരുന്നു.
പലകാരണങ്ങളാൽ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാൻ കാലതാമസം വന്നതിനാൽ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. ഇത്തരം പ്രശ്നത്തിൽ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് എം.എൽ.എ റവന്യൂ അദാലത്ത് വിളിച്ചു ചേർത്തത്. കോന്നി താലൂക്ക് പരിധിയിലുള്ള 55 അപേക്ഷാ ഫയലുകളും താലൂക്ക് ഓഫീസിൽ നടത്തിയ അദാലത്തിൻ്റെ പരിഗണനയിൽ വന്നു. ഇതിൽ 26 അപേക്ഷകൾ തീർപ്പാക്കി.
നിലം ഇനത്തിലുള്ള ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചുള്ള അന്തിമ ഉത്തരവ് എംഎൽഎ അപേക്ഷകർക്ക് വിതരണം ചെയ്തു. തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളും നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സമയബന്ധിതമായി ഉത്തരവ് നല്കും. ഇതിനായി വീണ്ടും അദാലത്ത് വിളിച്ചു ചേർക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അദാലത്തിൽ അടൂർ ആർ.ഡി.ഒ തുളസീധരൻ പിള്ള, കോന്നി തഹസിൽദാർ കെ ശ്രീകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ സി കെ സജീവ് കുമാർ,കെ സുരേഷ്, വില്ലേജ് ഓഫിസർമാർ, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.





























