കോന്നി : 2022 – 23 സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനം പടിവാതിലിൽ നിൽക്കുമ്പോഴും കോന്നിയിലെ ചിറ്റൂർ കടവ് പാലം ഇത്തവണയെങ്കിലും മറുകര തൊടുമോ എന്നതാണ് ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. അച്ചൻകോവിൽ ആറിന് കുറുകെ ചിറ്റൂർ മുക്കിനെയും അട്ടച്ചാക്കലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തൂണുകളിൽ മാത്രം ഒതുങ്ങി നിൽക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു.
നിരവധി ആളുകൾക്ക് പ്രയോജനം ചെയ്യേണ്ടിയിരുന്ന പാലത്തിന്റെ നിർമ്മാണം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് അഡ്വ അടൂർ പ്രകാശ് കോന്നി എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ റിവർ മാനേജ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മാണത്തിനായി തുക അനുവദിച്ചത്. എന്നാൽ കരാറുകാരാണ് ബില്ല് മാറി തുക നൽകാൻ സാധികാത്തതിനാൽ നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
കോന്നി, മാങ്ങാരം, ഇളകൊള്ളൂർ, പ്രമാടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അട്ടച്ചാക്കൽ, കിഴക്കുപ്പുറം, മലയാലപ്പുഴ, തണ്ണിത്തോട്, തേക്കുതോട് എന്നീ മേഖലകളുമായി ബന്ധപ്പെടുന്നതിന് പാലം ഏറെ സഹായകരമായിരുന്നു. മാത്രമല്ല കോന്നിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുവാനും പാലം നിർമ്മാണ പൂർത്തീകരണത്തോടെ കഴിയും.
എന്നാൽ പിന്നീട് 2019ൽ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ആയപ്പോൾ പാലത്തിന്റെ നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചെങ്കിലും കരാറുകാരനുമായുള്ള കേസ് മൂലം നിർമ്മാണം തുടങ്ങാൻ സാധികാതെ പോവുകയും ചെയ്തു. പാലത്തിന്റെ അപ്രോച്ച് റോഡായ ചിറ്റൂർ കടവ് റോഡിന് ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം എങ്കിലും പാലം മറുകര തൊടുമോ എന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.































