കോന്നി : 2022 – 23 വർഷത്തെ സംസ്ഥാന സർക്കാർ ബഡ്ജറ്റ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കേ കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ബഡ്‌ജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങിയത്. 2021 – 22 സാമ്പത്തിക വർഷത്തിൽ 800 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് കോന്നി നിയോജക മണ്ഡലത്തിൽ പ്രഖ്യാപിച്ചത്. കോന്നി ബൈപ്പാസ്, കോന്നി ടൗൺ ഫ്ലൈ ഓവർ, പ്രമാടം സ്റ്റേഡിയം, കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളി ടെക്നിക്, മലഞ്ചരക്ക് സുഗന്ധ വ്യഞ്ജന സംഭരണ കേന്ദ്രം, പി ഡബ്ലിയു ഡി റസ്റ്റ് ഹൗസ്, വള്ളിക്കോട് ഗവണ്മെന്റ് ഐ ടി ഐ, കോന്നി താലൂക്ക് ആശുപത്രി പേ വാർഡ്, റോഡ് വികസന പദ്ധതികൾ തുടങ്ങി കോന്നിക്ക് പ്രതീക്ഷകൾ നക്കുന്ന ഒട്ടേറെ വികസന പദ്ധതികൾ ആയിരുന്നു കഴിഞ്ഞ ബഡ്ജറ്റിൽ ഉണ്ടായിരുന്നത്.
ഇതിൽ കോന്നി ഫ്ലൈ ഓവർ, കോന്നി ബൈപാസ്, പി ഡബ്ലിയു ഡി റസ്റ്റ് ഹൗസ് തുടങ്ങി പല പ്രധാന പദ്ധതികളും നടപ്പാക്കാതെ പോയി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസനം നടക്കുന്ന റോഡിലാണ് ഫ്ലൈ ഓവർ വരേണ്ടത്. എന്നാൽ നിലവിൽ റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വീതി കുറവായതിനാൽ ഫ്ലൈ ഓവർ സ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയും നിലനിൽക്കുന്നു. എന്നാൽ റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് ഇതിന്റെ സർവേ നടപടികൾ പൂർത്തീകരിച്ചതാണ്.
കോന്നി മെഡിക്കൽ കോളേജ് വികസിക്കുമ്പോൾ ഗതാഗത തടസം ഒഴിവാക്കുക എന്നതായിരുന്നു കോന്നി ഫ്ലൈ ഓവറിന്റെ പ്രധാന ലക്ഷ്യം. പത്ത് കോടി രൂപ വകയിരുത്തിയ കോന്നി പഞ്ചായത്ത് കടവ് ടൂറിസം പദ്ധതിയും പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി. തണ്ണിതോട്ടിൽ മലഞ്ചരക്ക് സംഭരണ കേന്ദ്രത്തിനായി രണ്ട് കോടി രൂപയും വകയിരുത്തിയിരുന്നു. ഇതും പ്രഖ്യാപനത്തിൽ ഒതുങ്ങി. മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ പാതി വഴിയിൽ നിൽകുമ്പോൾ പുതിയ ബഡ്‌ജറ്റിൽ എങ്കിലും ഇവ നടപ്പാക്കുമോ എന്ന ചോദ്യവും ജനങ്ങളുടെ മനസ്സിൽ ഉണ്ട്.





























