കോന്നി : അരുവാപ്പുലം വില്ലേജിൽ റീസർവ്വേ നടപടികൾ തടസ്സപ്പെട്ടു. സര്‍വ്വേ പൂർത്തീകരിക്കുന്നതിന് ആവശ്യമായ രേഖകൾ നഷ്ടപ്പെട്ടതാണ് കാരണം. ഇതുമൂലം ഭൂഉടമകളാണ് ദുരിതത്തിലായത്. ആധുനിക സർവ്വേ രീതി അവലംബിച്ച് ഡിജിറ്റൽ റിക്കാർഡുകളാക്കി റവന്യൂ വകുപ്പിന് കൈമാറണമെന്ന ഡയറക്ടറുടെ നിർദ്ദേശം നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. ഇനി സർക്കാർ തലത്തിൽ നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ ഇതിന് പരിഹാരമാകൂ.
1985 ൽ കോന്നി വിഭജിച്ചാണ് അരുവാപ്പുലം വില്ലേജ് രൂപീകരിച്ചത്. കോന്നിയിലെ രേഖകളിൽ നിന്നാണ് ഇവിടെ രേഖകൾ സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാൽ പല തണ്ടപേരുകളും ഈ വില്ലേജിൽ വന്നിട്ടില്ല. അരുവാപ്പുലം വില്ലേജിൽ ബി റ്റി ആർ, പുറമ്പോക്ക്, തരിശ് രജിസ്ട്രേഷൻ പൂർണ്ണമല്ലാത്തതും കാലപ്പഴക്കം മൂലം പൊടിഞ്ഞ് നഷ്ടപെട്ട് പോയതുമാണ്. മൂവായിരത്തിലധികം തണ്ടപ്പേർ ബുക്കുകൾ ഈ വിധത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. സർവ്വേ നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ഉടമകൾക്ക് കരമടയ്ക്കാൻ കഴിയൂ. സർവ്വേ നമ്പറുകൾ ഒന്നിച്ച് ചേർത്ത് വിസ്തീർണ്ണം പല തണ്ടപ്പേരുകളിലും ഉള്ളത് കൊണ്ടും തണ്ടപ്പേർ പൊടിഞ്ഞ് നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ടി പി എൻട്രി നടത്താതിരുന്നതിനാലും ഓൺലൈൻ നികുതി അടയ്ക്കുവാൻ സാധിക്കില്ല. മാത്രമല്ല ഈ സാഹചര്യത്തിൽ ഓൺലൈൻ നികുതി നിലവിൽ വന്നാലും പകുതിയോളം പേർക്ക് കരം അടയ്ക്കുവാൻ സാധിക്കുകയുമില്ല.