ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴയിട്ട് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് (ഡിആഐ). ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവർക്ക് 56 കോടി വീതവുമാണ് പിഴ. ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികൾക്ക് 250 പേജ് വരുന്ന നോട്ടീസും 2500 പേജ് വരുന്ന അനുബന്ധ രേഖകളും കൈമാറി. ഇത്രയധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് കന്നഡ നടി രന്യ റാവു ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. 14.8 കിലോ സ്വര്‍ണമാണ് രന്യയിൽ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വർണം കൊണ്ടുവന്നത്. കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളാണ് രന്യ റാവു. നേരത്തെ കൊഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രന്യയ്ക്ക് ഒരു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.






























