ചെങ്ങന്നൂർ: എൽ.ഐ.സി ചീഫ് അഡ്വൈസർ തിരുവൻവണ്ടൂർ, തെങ്ങേത്ത്, ടി.കെ രജികുമാറിന്റെ പേരിൽ ഉണ്ടായിരുന്ന ബി.എസ്.എൻ.എൽ ലാന്റ് ടെലിഫോൺ കണക്ഷൻ സർവ്വിസ് മോശമായതിനാൽ ദീർഘ നാളായി പ്രവർത്തനരഹിതമായിരുന്നു. പിന്നിട് ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫോൺ ശരിയാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. അതിനു ശേഷം ടെലഫോൺ കണക്ഷൻ വിഛേദിക്കുകയും ചെയ്തു. തുടർന്ന് അത്രയും നാളിലെ അതിന്റെ വാടക ഇനത്തിൽ രണ്ടു തവണയായി 2915 + 60 = 2975 രൂപ അടയ്ക്കാൻ അദാലത്തിൽ തിരുമാനിക്കയും പ്രസ്തുത തുക ചെക്കായി രജികുമാര്‍ 2019 ജനുവരി 16ന് അടയ്ക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച താലുക്ക് ഓഫിസിൽ നിന്നും പ്രസ്തുത തുകയും റെവന്യു റിക്കവറിയുടെ ചാർജും ഉൾപ്പടെയുള്ളതുക അടച്ചില്ലാ എങ്കിൽ മേൽ നടപടിക്കു വിധേയനാകേണ്ടിവരും എന്ന് കാട്ടി ഓപ്പൺ പോസ്റ്റുകാർഡിൽ കത്ത് കിട്ടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് താലുക്കിൽ തിരക്കിയപ്പോൾ ബി.എസ്.എൻ.എൽ തരുന്നലിസ്റ്റ് വെച്ചാണ് നടപടി എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ബി.എസ്.എൻ.എൽ ഓഫിസിൽ ചെന്നപ്പോൾ അവിടെ യാതൊരു വിധമായ കുടിശിഖയും താങ്കളുടെ പേരിൽ ഇല്ലാ എന്നും ഇത് എങ്ങനെ സംഭവിച്ചത് എന്ന് അറിയില്ലന്നും അധികൃതർ അറിയിച്ചു.
പിന്നിട് വില്ലേജ് ഓഫിസർ രജിയെ വിളിച്ച് റവന്യു റിക്കവറി ചാർജ് മാത്രമായി അടയ്ക്കണം എന്ന് പറയുകയും ചെയ്തു. വസ്തുതകൾ ഇങ്ങനെയിരിക്കെ സമൂഹത്തിൽ മാന്യമായ ഒരു തൊഴിൽ ചെയ്യുന്ന തന്നെയും കുടുംബത്തെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ മനപൂർവ്വം ശ്രമിക്കുന്ന വകുപ്പ് അധികൃതർക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് രജി കുമാർ.





























