കൊച്ചി : നടനും നിർമ്മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്തുവെന്ന കേസിൽ പരാതിക്കാരിക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കൽ. ഒരു കാർട്ടൂൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്ന ഊള ബാബുമാരെ പോലെ ആകരുതെന്നതായിരുന്നു കാർട്ടൂൺ. നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കലക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം ഫെയ്സ്ബുക്ക്പേജിൽ പങ്കുവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കാർട്ടൂണും പോസ്റ്റ് ചെയ്തത്.
ഇതാണ് ഊള ബാബു, ഊള ബാബു ബലാത്സംഗം അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഊള ബാബുവിനേപ്പോലെ ആകരുത്’, റിമ കുറിച്ചു. ഊള ബാബുവിപ്പോലെ ആകരുത് എന്ന തലക്കെട്ടോടെ നിരവധി മീമുകള്‍ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്തെന്നും പല തവണ ബലാത്സംഗം ചെയ്തെന്നുമാണ് യുവനടിയുടെ പരാതി.
രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ച് സ്ത്രീകളെ കെണിയില്‍ വീഴ്ത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും ലഹരി നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും നടി വെളിപ്പെടുത്തിയിരുന്നു. അതേസമയം അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെതിരെ പരാതി ഉയർന്നിട്ടുംവിഷയത്തിൽ താരസംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെതിരെ ഇന്ന് ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നതെന്നായിരുന്നു ഡബ്ല്യുസിസിയുടെ വിമർശനം.