തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. 2017ൽ ബകാർഡി കമ്പനി ആരംഭിച്ച നീക്കത്തിന് അന്ന് തടസം നിന്നത് ഋഷിരാജ് സിംഗ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാടെടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമാണെന്ന് അന്ന് എക്സ്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ് കത്ത് നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നികുതി സെക്രട്ടറി ആശ തോമസിന് 2018 ആഗസ്റ്റ് 13ന് ആണ് ഋഷി രാജ് സിംഗ് കത്തയച്ചത് ചെയ്തു. ഈ കത്ത് ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കത്തിൽ പ്രധാനമായും പറഞ്ഞു വെക്കുന്നത് വീര്യം കുറഞ്ഞ മദ്യനയം കൊണ്ടുവന്നാൽ അത് കുട്ടികളെ ബാധിക്കുമെന്നാണ്. കാരണം സ്കൂൾ കുട്ടികൾ ശീതള പാനീയം പോലെ ഇത് ഉപയോഗിക്കുമെന്നാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത് പതിയെ വീര്യം കൂടിയ മദ്യം കുടിക്കാൻ അവരെ പ്രോത്സാഹിപ്പിക്കും. വീര്യം കുറവാണെങ്കിലും മദ്യം മദ്യമാണ്. അതുകൊണ്ട് തന്നെ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിയാൽ അത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഋഷിരാജ് സിംഗ് തന്റെ കത്തിൽ പറഞ്ഞിരുന്നു. എന്നാൽ വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി ഉണ്ടാക്കുന്നതിന് തെളിവില്ലെന്നായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നിലപാട്.
എക്സ്സൈസ് കമ്മിഷണറുടെ നിലപാട് മാറ്റാൻ അഡിഷണൽ ചീഫ് സെക്രട്ടറി കത്തെഴുതുകയും ചെയ്തു. 2017ൽ ബാകാർഡി അന്നത്തെ മന്ത്രി ടി പി രാമകൃഷ്ണന് നൽകിയ കത്തിലാണ് ഈ നടപടികൾ ഉള്ളത്. വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ ബെവ്‌കോ സമ്മതിച്ചിരുന്നു. എക്‌സൈസിന്റെ സമ്മതമുണ്ടെങ്കിൽ ബകാർഡി ബ്രീസർ വിൽക്കാൻ തയ്യാറാണെന്നായിരുന്നു ബെവ്കോയുടെ നിലപാട്.






























