കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾ കുറ്റവിമുക്തരായതിൽ പ്രതിഷേധവുമായി മുസ്‍ലിം മതസംഘടനകൾ. സംഘപരിപാർ ബന്ധമുള്ള കേസുകളെ പോലീസ് ലഘൂകരിച്ച് കാണുന്നതായാണ് പ്രധാന ആക്ഷേപം. പോലീസ് പ്രതികളെ സഹായിച്ചെന്ന് ജമാഅത്തെ ഇസ്‍ലാമി വിമർശിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നതിന് പിന്നാലെ വൈകാരികമായ പ്രതികരണമാണ് മുസ്‍ലിം സംഘടനകളുടെ ഭാഗത്തു നിന്ന് സാമൂഹിക മാധ്യമങ്ങളിലും പുറത്തുമെല്ലാം ഉണ്ടായിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതികളാവുന്ന കേസുകളിൽ ചില നീക്കുപോക്കുകൾ നടക്കുവെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു. മറ്റുള്ളവർ കൊല്ലപ്പെടുന്ന കേസുകളിൽ ഉണ്ടാവുന്ന സമീപനമല്ല, സംഘപരിവാർ അനുകൂലികൾ കൊല്ലപ്പെടുമ്പോൾ പോലീസിൽ നിന്ന് ഉണ്ടാവുന്നതെന്നും ഉൾപ്പെടെ പലതരത്തിലുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെടുന്നത്.
സംഘപരിവാറുമായി ഒത്തുകളിച്ചുവെന്ന ആരോപണം രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ മത സംഘനകളും ഉന്നയിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില സംഘനകളുടെ നേതാക്കൾ പരസ്യമായ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. യുഡിഎഫിലെ പ്രധാന നേതാക്കൾക്ക് പുറമെ രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള യുവനേതാക്കളും പി.കെ ഫിറോസിനെപ്പോലുള്ള യൂത്ത് ലീഗ് നേതാക്കളും രൂക്ഷമായ പ്രതികരണങ്ങൾ നടത്തി.





























