മലപ്പുറം: പൗരത്വനിയമ ഭേദഗതിക്കെതിരായ ശക്തമായ നിലപാടിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരമാവധി മുസ്‌ലിംവോട്ടുകൾ നേടാമെന്ന സംസ്ഥാനസർക്കാരിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി റിയാസ് മൗലവി വധക്കേസ് വിധി. യു.ഡി.എഫിന്റെ പ്രചാരണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും സി.പി.എം. -ബി.ജെ.പി. ഒത്തുകളിയടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണ് കോൺഗ്രസും മുസ്‌ലിംലീഗും.
കേസിൽ ഭരണനേതൃത്വത്തിന്റെ അറിവോടെ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ചവരുത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നു. സംസ്ഥാനസർക്കാരിന്റെയും ഇടതുമുന്നണിയുടെയും ന്യൂനപക്ഷസംരക്ഷണം വാക്കുകളിൽ ഒതുങ്ങുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വവിഷയംമാത്രം പറഞ്ഞ് തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തു.