എടത്വ: ഒരേ സമയത്ത് തന്നെ ചങ്ങനാശേരി ആലപ്പുഴ റോഡ്, അമ്പലപ്പുഴ തിരുവല്ല റോഡ്, ആലപ്പുഴ തണ്ണീർമുക്കം കോട്ടയം റോഡ്, എന്നിവിടങ്ങളിൽ മുന്നറിയിപ്പില്ലാതെ ഗതാഗതം ഭാഗികമായി മുടങ്ങിയതോടെ മൂന്ന് ജില്ലകളിലെ ജനങ്ങളാണ് വലയുന്നത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഒരുവർഷത്തിലേറെയായി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് ആണ്. ഇതിനുപുറമേ ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുള്ള മറ്റൊരു സമാന്തര പാതയായ തണ്ണീർമുക്കം കോട്ടയം റൂട്ടിലെ കുമരകം പാലം പൊളിച്ചു പണിയാൻ കഴിഞ്ഞദിവസം റോഡ് അടച്ചത്. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ മുതൽ അമ്പലപ്പുഴ തിരുവല്ല റൂട്ടിലെ തകഴി റെയിൽവേഗേറ്റ് വെള്ളി വരെ അറ്റകുറ്റപ്പണികൾക്കായി അടിച്ചത് ഗുരുതരമായ യാത്രാക്ലേശം ആണ് സൃഷ്ടിക്കുന്നത്.
ബുധനാഴ്ച മുതൽ ഗേറ്റ് അടയ്ക്കുന്നത് അധികൃതർ നേരത്തെ അറിയിക്കാതിരുന്നത് കാരണം അനേകം യാത്രക്കാരാണ് വലഞ്ഞത്. കെ.എസ്.ആർ.ടി.സി ബസുകൾ തിരുവല്ലയിൽനിന്നും തകഴി ക്ഷേത്രം വരെയും ആലപ്പുഴയിൽ നിന്നും തകഴി ആശുപത്രി ജംഗ്ഷൻ വരെയും ആണ് നിലവിൽ സർവീസ് നടത്തുന്നത്. ഇരുവശങ്ങളിലും യാത്രക്കാർക്ക് ബസ്സുകൾ മാറി കയറേണ്ട ഗതികേടാണ്. ഇതിനൊപ്പം ഇതുവഴി സർവീസ് നടത്തിയിരുന്ന ദീർഘദൂര ബസുകൾ നിർത്തലാക്കി. കെഎസ്ആർടിസി ഫാസ്റ്റ് ബസുകളും വെട്ടിക്കുറച്ചതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. തിരുവല്ലയിൽ നിന്നുള്ള വാഹനങ്ങൾ എടത്വ, തായംകരി ,ചമ്പക്കുളം വളഞ്ഞവഴി ഹൈവേയിൽ എത്തി ആലപ്പുഴക്ക് പോകാനാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
തിരുവല്ല അമ്പലപ്പുഴ റോഡിന് സമാന്തര പാതിയായി അധികൃതർ ഇത് വിശേഷിപ്പിക്കുന്നെണ്ടെങ്കിലും ഇതുവഴിയുള്ള യാത്ര ക്ലേശകരമാണ്. അഗാധ ഗർത്തങ്ങൾ നിറഞ്ഞതും കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കുവാൻ സാധ്യമല്ലെന്ന് യാത്രക്കാർ പറയുന്നു. കൂടാത്തതിന് ഒരേസമയം എതിർദിശയിലേക്ക് രണ്ടു വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകുന്നതിന് ബുദ്ധിമുട്ടാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ആലപ്പുഴ കോട്ടയം യാത്രകൾ ഒന്നര മണിക്കൂർ കൊണ്ട് എത്താമായിരുന്നത് ഇപ്പോൾ ഇരട്ടി സമയമായി വർധിച്ചിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ആലപ്പുഴ-ചങ്ങനാശേരി റൂട്ടിലും അമ്പലപ്പുഴ തിരുവല്ല റൂട്ടിലും സ്ഥിതി ഇത് തന്നെയാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാരാണ് റോഡുകൾ അടച്ചതിനെ തുടർന്ന് ഏറെ ദുരിതത്തിലായത്. 24 കിലോമീറ്റർ ഉള്ള ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മുക്കാൽ മണിക്കൂർ കൊണ്ട് ഓടിയെത്തേണ്ട സ്ഥാനത്ത് റോഡ് നവീകരണം ആരംഭിച്ചതിൽ പിന്നീട് സമയദൈർഘ്യം ഒന്നര മുതൽ രണ്ട് മണിക്കൂറായി വർധിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ തകഴി റെയിൽവേഗേറ്റ് തുറക്കുന്നത് വരെയെങ്കിലും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പണി രാത്രി ആക്കി പകൽ ഗതാഗതം സുഗമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.പിക്കും കുട്ടനാട് എം.എൽ.എയ്ക്കും നിവേദനം നല്കിയിട്ടുണ്ട്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.
‘ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന യാത്രക്ലേശം പരിഹരിക്കാൻ തകഴിയിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്നാണ് ഡോ.ജോൺസൺ വി. ഇടിക്കുള ആവശ്യപ്പെട്ടിരിക്കുന്നത്.