തിരുവനന്തപുരം : തലസ്ഥാനത്തെ റോഡ് നിർമ്മാണ വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണുണ്ടായത്. പ്രശ്നം അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോർട്ട്. തലസ്ഥാനത്തെ റോഡ് നിർമാണം വൈകുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസും കടകം പള്ളി സുരേന്ദ്രനും നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. മേയർ ആര്യ രാജേന്ദ്രൻ പങ്കെടുത്ത പരിപാടിയിലാണ് റോഡ് നിർമാണം വൈകുന്നതിനെ കടകംപള്ളി വിമർശിച്ചത്.
തൊട്ടു പിന്നാലെ റോഡ് നിർമാണത്തെ അനുകൂലിച്ച് റിയാസ് നടത്തിയ പ്രസ്താവന കടകംപള്ളിക്കുള്ള മറുപടിയാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പട്ടു. സി.പി.എം നേതാക്കൾ തമ്മിൽ തുറന്ന പോരെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നതോടെ കടകംപള്ളിക്കല്ല താന്‍ മറുപടി പറഞ്ഞത് എന്ന് റിയാസ് വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകള്‍ തെറ്റാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.





























