കുളനട : റോഡ് നിര്‍മാണം തുടങ്ങിയതോടെ ബുദ്ധിമുട്ടിലായത് ഒരു കുടുംബം. പനങ്ങാട്– പാണിൽ– രാമൻചിറ റോഡ് നിർമാണം തുടങ്ങിയതോടെയാണ് പുറത്തിറങ്ങാൻ കഴിയാതെ വയോധിക ദമ്പതികൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. പനങ്ങാട് തെക്കേടത്ത് ശിവരാമ പിള്ള(87)യ്ക്കും ഭാര്യക്കുമാണ് റോഡിലേക്ക് ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.
റോഡിന്‍റെ അശാസ്ത്രീയ നിർമാണമാണ് ഇതിന് കാരണം. വാഹനം പോലും വീട്ടുകാർ പുറത്തിറക്കിയിട്ടു മാസങ്ങൾ കഴിഞ്ഞു. വീട്ടിലേക്കു ഇറങ്ങുന്നതിന് കോൺക്രീറ്റ് ഇട്ട് നൽകിയെങ്കിലും ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. റോഡിന്റെയും ഓടയുടെയും അശാസ്ത്രീയ നിർമാണം കാരണം വെള്ളം റോഡിലൂടെ നിരന്ന് ഒഴുകി വീടിന്‍റെ കാർ പോർച്ചിലാണ് എത്തുന്നത്. സ്വന്തമായി വാഹനം ഉണ്ടെങ്കിലും ആശുപത്രിയിൽ പോകണമെങ്കിൽ പുറത്ത് നിന്ന് വാഹനം വിളിക്കണം.
ഓടിക്കാതെ ഇട്ടിരിക്കുന്നതിനാൽ കാർ തകരാറിൽ ആകുന്ന അവസ്ഥയിലാണ്. റോഡ് ഉയർത്തി പണിതതോടെ വീടിന്റെ മുറ്റത്തു നിന്ന് റോഡിലേക്ക് കുത്ത് കയറ്റമാണ്. ഇത് ചൂണ്ടികാട്ടി മന്ത്രി കെഎസ്ടിപി അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല. പനങ്ങാട് ജംക്‌ഷൻ മുതൽ വല്യാന്നൂർ പടി വരെ ഇരുവശങ്ങളിലും ഓട സ്ഥാപിച്ചെങ്കിലും മഴ പെയ്താൽ ഒരുതുള്ളി വെള്ളം പോലും ഓടയിൽ കൂടി ഒഴുകുന്നില്ല.
ചെറിയ റോഡുകളിൽ കൂടി വരുന്ന വെള്ളം പോലും നിരന്ന് ഒഴുകുകയാണ്. മന്ത്രി കെഎസ്ടിപി അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടിയില്ല. റോഡിന്റെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ പണികളെ കുറിച്ച് പരാതി ഉന്നയിച്ചതാണ്. അധികൃതർ ഇത് ഗൗനിക്കാതെ ഇരുന്നത് മൂലം പാണിൽ ഭാഗത്ത് നിർമാണം കഴിഞ്ഞ കോൺക്രീറ്റ് ബീമുകൾ വീടിന്‍റെ മുകളിലേക്ക് നിലം പതിച്ചിരുന്നു. പാണിൽ ജംക്‌ഷനിൽ നിന്ന് ഉളനാട് ഭാഗത്തേക്ക് തിരിയുന്ന റോഡിന്‍റെ വശത്തും പഴയ കൽക്കെട്ടിന്റെ മുകളിൽ വച്ചാണ് കോൺക്രീറ്റ് ബീമുകൾ പണിത് മണ്ണ് ഇട്ടിരിക്കുന്നത്.
ഇപ്പോൾ തന്നെ പഴയ കൽക്കെട്ട് തള്ളിനിൽക്കുന്ന അവസ്ഥയാണ്. ഇവിടെ റോഡിന്റെ ഒരുവശത്ത് ഓടയില്ലാത്തതിനാൽ സമീപത്തുള്ള കടകളിൽ വെള്ളം കയറുന്നു. പനങ്ങാട് വല്യാന്നൂർ പടിക്കും പുലിക്കുന്നിനുമിടയിൽ പഴയ കലുങ്ക് പൊളിച്ച് മാറ്റാതെ അരിക് വാർക്കാൻ ശ്രമം നടത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവിടെയുള്ള കലുങ്ക് കഴിഞ്ഞ ദിവസങ്ങളിൽ പൊളിച്ച് പണിയാൻ തുടങ്ങിയത്. മരാമത്ത് വകുപ്പിൽ നിന്ന് കെഎസ്ടിപി ഏറ്റെടുത്ത റോഡിന്റെ നിർമാണം നടക്കുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്താത്തതാണു അപാകതകൾ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.































