പാലാ : നഗരപ്രദേശത്ത് ടാറിംഗ് ഇളകി വീണ്ടും അപകടകരമായ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസ്സവും അപകടങ്ങളും വാഹന തകരാറുകളും തുടര്‍ക്കഥയാകുന്നു. ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സുഗമമായ ഗതാഗതത്തിന് ഉണ്ടാകാവുന്ന തടസ്സങ്ങൾ കണക്കിലെടുത്ത് വലിയ കുഴികള്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ റോഡിന്റെ ഉപരിതലം റീടാര്‍ ചെയ്ത് ബലപ്പെടുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കമെന്ന് ജോസ്.കെ.മാണി എം.പി.പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
ശബരിമല തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിയതോടെ നഗരപ്രദേശത്തെ റോഡുകളില്‍ ഗതാഗത തിരക്ക് ഏറിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്ന ശബരിമല യാത്രക്കാര്‍ക്ക് നഗരത്തിലൂടെയുള്ള യാത്ര വളരെ ദു:സഹമായിരിക്കുകയാണെന്ന് അദ്ദേഹം അധികതരോട് ചൂണ്ടിക്കാട്ടി.
നഗരത്തിലെ വ്യാപാരികളും, വാഹന ഉടമകളും, ടാക്സി സര്‍വ്വീസ് ,ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് ഇടപെടല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോസ്.കെ.മാണി പ്രശ്നത്തില്‍ ഇടപെട്ടത്. ളാലം ജംഗ്ഷന്‍, സ്റ്റേഡിയം ഭാഗം എന്നിവിടങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടതു മൂലം ഈ ഭാഗത്ത് ഗതാഗത തടസ്സം തുടരുകയാണ്. നിരവധി തവണ കുഴി അടയ്ക്കല്‍ നടത്തി എങ്കിലും വീണ്ടും വീണ്ടും ഈ ഭാഗം തകരുകയായിരുന്നു.
ആധുനിക മെഷീനറികള്‍ ഉപയോഗിച്ച് തകര്‍ന്ന ഭാഗത്തെ റോഡിന്റെ ഉപരിതലം ബലപ്പെടുത്തിയാല്‍ മാത്രമെ ശാശ്വത പരിഹാരമാകൂ എന്ന് ജോസ്.കെ.മാണി അധികൃതരോട് ആവശ്യപ്പെട്ടു. വാഹന ഗതാഗതം കുറഞ്ഞ അവധി ദിവസം കൂടിയായ ഞായറാഴ്ച്ച നഗരപ്രദേശത്ത് റീടാറിംഗ് നടത്തുന്നതാവും ഉചിതമെന്ന് അധികൃതരെ അറിയിച്ചിട്ടുള്ളതായി ജോസ് കെ.മാണി പറഞ്ഞു.