പത്തനംതിട്ട : തണ്ണിത്തോട് – മണ്ണീറ ഒറ്റപ്ലാക്കല്‍പടി റോഡ് തകര്‍ന്നു ഗതാഗതം ദുസ്സഹമായി. റോഡിൻെറ ചില ഭാഗങ്ങൾ പൂർണമായും ചില സ്ഥലങ്ങളിൽ ഭാഗികമായും തകർന്ന അവസ്ഥയിലാണ്. വര്‍ഷങ്ങളായി ഇവിടെ റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട്. റോഡിന്റെ നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ കാൽനടയാത്ര പോലും ദുസഹമായി മാറിക്കഴിഞ്ഞു.
മഴ ശക്തമായതോടെ റോഡിന്‍റെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. റോഡില്‍ ചളിവെളളം കെട്ടി നിന്ന് വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ശക്തമായ മഴയില്‍ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്പോയതും അപകടഭീഷണിയായിമാറി. മണ്ണീറ വെള്ളച്ചാട്ടവും ഇതേ റോഡിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരുന്ന വിനോദ സഞ്ചാരികളുടേതുള്‍പ്പെടെയുള്ള വാഹനങ്ങളും വളരെയധികം ബുദ്ധിമുട്ടിയാണ് തകര്‍ന്ന റോഡിലൂടെ പ്രദേശത്തേക്ക് എത്തിച്ചേരുന്നത്.
കുഴികളിലൂടെ യാത്രചെയ്ത് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവായി. റോഡിന്‍റെ ഇരുവശത്തും ഓട നിര്‍മ്മിക്കാത്തതും റോഡിലെ വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. റോഡിന്‍റെ വീതികുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് അധികൃതര്‍ അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.






























