ചെങ്ങന്നൂർ : മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിലെ റോഡ് ഇടിഞ്ഞുതാഴാൻ തുടങ്ങിയിട്ടും ദേവസ്വം ബോർഡ് നടപടിയെടുക്കുന്നില്ല. കാലവർഷം ശക്തമായപ്പോൾ തകർച്ച കൂടി. 30 അടിയിലേറെ ഇടിഞ്ഞിട്ടുണ്ട്. വൈദ്യുതിത്തൂണും അപകടാവസ്ഥയിലാണ്. തെക്കുകിഴക്കുഭാഗംമുതൽ പടിഞ്ഞാറുവരെ കോൺക്രീറ്റ് അടർന്നു. പടിഞ്ഞാറെ നടയിലേക്കും ഗുരു ചെങ്ങന്നൂർ റോഡിലേക്കും അതുവഴി എംസി റോഡിലേക്കും എളുപ്പത്തിൽ എത്താനായി ആശ്രയിക്കുന്ന റോഡാണിത്. സീസണിലും മലയാള മാസങ്ങളിലെ ആദ്യദിനങ്ങളിലും ശബരിമല തീർഥാടകരും ഈ റോഡുപയോഗിക്കുന്നുണ്ട്.
കാലവർഷത്തിനു ശമനമുണ്ടാകുമ്പോൾ റോഡിൽ അടിയന്തിരമായി നവീകരണജോലി തുടങ്ങണമെന്നും മണ്ഡല, മകരവിളക്കുത്സവത്തിനു മുൻപായി പണി തീർക്കണമെന്നും ആവശ്യം ശക്തമാണ്. റോഡ് അപകടാവസ്ഥയിലായിട്ടും ദേവസ്വം ബോർഡ് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ശബരീശ്വര സേവാസമിതി കുറ്റപ്പെടുത്തി. അടിയന്തിരമായി റോഡു പുനരുദ്ധരിക്കണമെന്ന് പ്രസിഡന്റ് എം.ബി. ബിനുകുമാർ സെക്രട്ടറി മനോജ് പിള്ള, ബിനു പേരിശ്ശേരി, വിവേക് അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു.





























