റാന്നി : അംഗ പരിമിതനായ വയോധികനടക്കമുള്ള അഞ്ചിലധികം കുടുംബങ്ങൾ സഞ്ചരിക്കുന്ന പൊതുവഴി കെട്ടിയടച്ചതായി പരാതി. വടശ്ശേരിക്കര ബംഗ്ലാകടവ് മധുമല വീട്ടിലെ അംഗപരിമിതി നേരിടുന്ന രാജപ്പൻ നായർ (82) വഴി സൗകര്യം കുറവായതിനാൽ ബന്ധുവീട്ടിൽ മാറി താസിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും വഴിയുടെ വീതികുറച്ച് കൽകെട്ട് വഴിയിലേക്ക് ഇറക്കികെട്ടുന്നതായി പരാതി ഉയരുന്നത്. ബംഗ്ലാകടവ് ഗവ.യു.പി സ്കൂളിന്റെ അതിർത്തിയിലെ കല്ലു കെട്ടാണ് വിവാദമായിരിക്കുന്നത്. വഴിയെ സംബന്ധിച്ച് മുരളിധരൻ നായർ റാന്നി കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സ്കൂൾ അധികൃതർ ചുമതലപ്പെടുത്തിയ കരാറുകാരൻ വഴിയിലേക്ക് ഇറക്കി നിർമ്മാണം തുടങ്ങിയത്.
കൽ കെട്ടിന്റെ നിർമ്മാണം തുടങ്ങിയപ്പോൾ പ്രദേശവാസികൾ എത്തി വഴിയിൽ ഇറക്കി കെട്ടരുതന്ന് ആവശ്യപ്പെട്ടങ്കിലും നിർമ്മാണം തുടരുകയായിരുന്നു. പിന്നിട് പോലീസ് നിർദ്ദേശപ്രകാരം പരാതിയുള്ള ഭാഗം ഒഴിച്ച് നിർമ്മാണം തുടരുകയാണ്. നൂറിലധികം വർഷം പഴക്കമുള്ള സ്കൂളിന്റെ പരിസരവാസികൾ പരാതിയില്ലാത്ത തരത്തിൽ ഉപയോഗിച്ചിരുന്ന വഴിയാണ് അടക്കുന്നത്. നിലവിലെ പി.റ്റി.എ ഭാരവാഹികളുടെ താല്പര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ സ്കൂൾ അധികൃതർ നാട്ടുകാരുടെ വഴി മുടക്കുന്നതെന്നാണ് പരാതി. മുരളിധരൻ നായർ കോടതിയെ സമീച്ചതിനെ തുടർന്ന് കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ സ്ഥലം സന്ദർശിച്ച് മടങ്ങിയതിന് ശേഷമാണ് സ്കൂൾ അധികൃതര്‍ കൽകെട്ട് നിർമ്മാണം വേഗത്തിലാക്കിയത്.
കഴിഞ്ഞ വർഷം ശതാബ്ധി ആഘോഷം നടത്തിയ സ്കൂളിന് പുനർ നിർമ്മാണത്തിനായി ഒരു കോടി രൂപ എം.എല്‍.എ അനുവദിച്ചതിനെ തുടർന്ന് അടുത്ത അധ്യായന വർഷം മുതൽ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാനിരിക്കുകയാണ്. സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം വർദ്ധിച്ച സാഹചര്യത്തിൽ സ്കൂൾ അധികൃതരുടെ ആവശ്യ പ്രകാരം ചുറ്റുമതിലിന് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. പി.റ്റി.എ കമ്മറ്റി ജില്ലാ കളക്ടറെ സമീപിച്ച് അനുമതി വാങ്ങിയാണ് നിർമ്മാണം നടത്തുന്നതെന്നാണ് പ്രധാന അദ്ധ്യാപിക പറയുന്നത്.






























