റാന്നി : ഇട്ടിയപ്പാറ കോളേജ് റോഡിൽ വില്ലേജ് ഓഫീസിന് സമീപം ജല അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗത്തെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. റാന്നി ചെറുകുളഞ്ഞി കൊല്ലാലയ്ക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അനൂപ (30) ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ അനൂപയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു. മുഖത്തും ചുണ്ടിലും ആഴത്തിൽ മുറിവേറ്റതിനാൽ ആറു തുന്നലുകളിടേണ്ടിവന്നു. റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം. മകളെ സ്കൂളിൽ വിട്ടശേഷം ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി. നിര്‍മ്മാണ ജോലികള്‍ നടക്കുന്ന ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിലാണ് അപകടം നടന്നത്.
റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി ഇവിടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന ജോലികളും നടന്നുവരികയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ റോഡിന്റെ മധ്യത്തിലൂടെയുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചു. ഈ കുഴികള്‍ പൂര്‍ണ്ണമായും മൂടാതെ പോയതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ കുഴിയില്‍ വെള്ളം നിറഞ്ഞു കിടന്നതും അപകട കാരണമായി. ഈ അപകടത്തിന് പിന്നാലെ സ്കൂള്‍ ബസും ഇവിടെ കുഴിയില്‍ വീണു. റോഡിന്റെ നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി നടക്കുന്ന നിർമ്മാണ പ്രവർത്തികള്‍ മൂലം പൊതുജനങ്ങള്‍ ദുരിതത്തിലാണ്. ബുധനാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജല അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലികള്‍ നടത്തിയതും കുഴികൾ കൃത്യമായി മൂടാതെ പോയതും.
മഴ പെയ്തു കുഴികളിൽ ചെളി നിറഞ്ഞു കിടന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. കുഴിയിൽ വീണ വലിയ വാഹനങ്ങള്‍ മണ്ണ് മാന്തി യന്ത്രങ്ങൾ കൊണ്ടുവന്നാണ് കയറ്റിയത്. മുന്നറിയിപ്പില്ലാതെ നടത്തിയ നിർമ്മാണ പ്രവർത്തികള്‍ മൂലമാണ് യുവതി അപകടത്തില്‍പ്പെട്ടതെന്ന് യാത്രക്കാരും നാട്ടുകാരും ആരോപിക്കുന്നു. അപകടത്തെത്തുടര്‍ന്ന് സന്ധ്യയോടെ ജല അതോറിറ്റി അധികൃതരെത്തി കുഴികള്‍ മൂടി.





























