വടക്കഞ്ചേരി : ഗൃഹനാഥനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. മധുര ആട്ടയാംപതി സ്വദേശികളായ ചക്രവര്‍ത്തി (28), സന്തോഷ്‌കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആദ്യം അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചുവട്ടുപാടത്ത് ദേശീയപാതയ്ക്കരികിലുള്ള പുതിയേടത്ത് വീട്ടില്‍ റിട്ടയേർഡ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സാം പി. ജോണിന്‍റെ വീട്ടിലാണ് സെപ്റ്റംബര്‍ 22-ന് രാത്രി എട്ടരയോടെ കവര്‍ച്ചയുണ്ടായത്. വജ്രാഭരണങ്ങളുള്‍പ്പെടെ 25.5 പവനും 10,000 രൂപയുമാണ് കവര്‍ന്നത്. ചക്രവര്‍ത്തിയെയും സന്തോഷ്‌കുമാറിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് സഹായി ആയത് അയല്‍വാസിയായ വിദ്യാര്‍ഥി അര്‍ഷക് ഇസ്മയിലിന്‍റെ നിരീക്ഷണമാണ്.
സംഭവ ദിവസം റോഡില്‍ ഒരു കാര്‍ നിന്നിരുന്നു. വാഹനങ്ങളുടെ നമ്പറും മോഡലും നിരീക്ഷിക്കുന്നതില്‍ കമ്പമുണ്ടായിരുന്ന അര്‍ഷക് ഈ കാറും നിരീക്ഷിച്ചിരുന്നു. നമ്പര്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു. മോഷണം നടന്നശേഷം കാറിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അര്‍ഷക് പോലീസിനോട് പറഞ്ഞതാണ് പ്രതികളെ പെട്ടെന്ന് കണ്ടെത്താനായതെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍ പറഞ്ഞു.