തിരുവനന്തപുരം: നഗരത്തില്‍ തോക്കുമായി കവര്‍ച്ച നടത്തിയ കേസില്‍ യു.പിയിലെ തിരുട്ടുഗ്രാമത്തില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്ത മുഹമ്മദ് ഷെമീം (28) കൊടും ക്രിമിനലെന്ന് സൂചന. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സമാന രീതിയില്‍ നിരവധി കവര്‍ച്ചകളും തട്ടിപ്പുകളും നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. കേരളം ഉള്‍പ്പെടെ ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സമീപകാല ഓപ്പറേഷന്‍.
കവര്‍ച്ചകള്‍ക്കുശേഷം പിടിക്കപ്പെടാതിരിക്കാന്‍ യു.പിയിലെ തിരുട്ട് ഗ്രാമമായ സീമാപ്പൂരിലെ ഒളിത്താവളത്തില്‍ അഭയംതേടുന്നതാണ് ഇവരുടെ രീതി. തോക്കുള്‍പ്പെടെയുള്ള മാരക ആയുധങ്ങളുമായി കവര്‍ച്ച നടത്തുന്ന ഇവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ ആളുകളെ ആക്രമിക്കും. യു.പി, ഡല്‍ഹി, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരെ കവര്‍ച്ചയ്ക്കും തട്ടിപ്പിനും കേസുകളുള്ളതായി പോലീസിന് സൂചനയുണ്ട്. തുണിക്കച്ചവടത്തിനെന്ന വ്യാജേന വമ്പന്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്താണ് സംഘം കേരളത്തിലെത്തിയത്.
കവര്‍ച്ചയ്ക്കായി കേരളത്തില്‍ താമസിക്കാനും സ്‌കൂട്ടര്‍ വാടകയ്‌ക്കെടുക്കാനും ഉള്‍പ്പെടെ ഇവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകളായിരുന്നു ഉപയോഗിച്ചിരുന്നത്. മൊഹ്ദ് മൊനീഷെന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ രേഖയാണ് സ്‌കൂട്ടര്‍ വാടകയ്‌ക്കെടുക്കാന്‍ ഇവര്‍ ഉപയോഗിച്ചത്. കഴിഞ്ഞദിവസം യു.പി പോലീസിന്റെ സഹായത്തോടെ പിടികൂടിയ മുഹമ്മദ് ഷെമീമിനെ അവിടത്തെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റോടെയാണ് ട്രെയിനില്‍ കേരളത്തലേക്ക് കൊണ്ടുവരുന്നത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിക്കുന്ന മുഹമ്മദ് ഷെമീമിനെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്താനാണ് പോലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ ഇയാളുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞെങ്കിലും ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.