ഇടുക്കി : തമിഴ്നാട് രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിൻ. തമിഴ്നാട് സർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ്നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെ അറിയിക്കും. എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു.
ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധിച്ചു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ഉണ്ടായി.





























