വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം(യു.എസ്.സി.ഐ.ആർ.എഫ്) പ്രതിനിധികൾ അമേരിക്കൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ആർഎസ്എസ് നേതാക്കൾക്ക് നയതന്ത്രപരമായ മര്യാദകളോ ഉന്നതതല യോഗങ്ങളോ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 29-ന് ന്യൂയോർക്കിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻസിൽ’ പങ്കെടുക്കാനായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അമേരിക്ക സന്ദർശിക്കാൻ ഇരിക്കെയാണ് നിർണായക നീക്കം.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസുമായി ബന്ധപ്പെട്ട ഉപവിഭാഗങ്ങളാണെന്ന് ആരോപണമുണ്ടെന്നും, അങ്ങനെയുള്ള സാഹചര്യത്തിൽ ആർഎസ്എസ് നേതാക്കൾ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെങ്കിൽ പോലും അവർക്ക് ഉന്നതതല യോഗങ്ങളോ നയതന്ത്ര പരിഗണനകളോ നൽകരുതെന്നും യു.എസ്.സി.ഐ.ആർ.എഫ് കമ്മീഷണർ ജീൻ മിൽസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘനങ്ങൾക്ക് ഉത്തരവാദികളായ ആർഎസ്എസ് അംഗങ്ങൾക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനാണ് യു.എസ് സർക്കാർ ശ്രദ്ധിക്കേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് അംഗമാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് ചെയർമാൻ ആസിഫ് മഹ്മൂദ് ചൂണ്ടിക്കാട്ടിയ കാര്യവും മിൽസ് ഓർമ്മിപ്പിച്ചു.
മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ചുകൊണ്ട് ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്’ എന്ന അവകാശ സംരക്ഷണ ഗ്രൂപ്പും രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസുമായി ബന്ധപ്പെട്ട സംഘടനകളിൽ നിന്നും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ നടക്കുന്ന അക്രമ ആരോപണങ്ങളിൽ നിന്നും ഈ സന്ദർശനത്തെ വേർതിരിച്ച് കാണാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ഭാഗവത് എത്തുന്നത്.
ഇതാദ്യമായല്ല യു.എസ്.സി.ഐ.ആർ.എഫ് ഇന്ത്യക്കെതിരെയും ആർഎസ്എസിനെതിരെയും രംഗത്തുവരുന്നത്. കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലും ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെ കമ്മീഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. ആർഎസ്എസ്, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവയുൾപ്പെടെയുള്ള സംഘടനകൾക്കും വ്യക്തികൾക്കും എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ഈ വാർഷിക റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ കമ്മീഷന്റെ ഈ റിപ്പോർട്ടിനെ ഇന്ത്യ പൂർണ്ണമായി തള്ളിക്കളഞ്ഞിരുന്നു.
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് വിമർശിക്കുന്നതിന് പകരം അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും യു.എസ്.സി.ഐ.ആർ.എഫ് ആത്മപരിശോധന നടത്തണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും ഭീഷണികളും ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

































