തോമ്പിക്കണ്ടം: ഇടമുറിയിലെ റബർ ബോർഡ് പരീക്ഷണ തോട്ടം കാടുപിടിച്ചു കിടക്കുന്നത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. കാലങ്ങളായി കൃത്യമായ പരിപാലനമില്ലാതെ കിടക്കുന്ന തോട്ടം ഇപ്പോൾ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും താവളമായി മാറിയിരിക്കുകയാണ്. അടുത്ത സമയത്ത് പ്രദേശത്ത് പുലിയെ കണ്ടതായ വാര്‍ത്തയും വന്നിരുന്നു. കാടുമൂടി കിടക്കുന്നതിനാൽ വിഷപാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ വ്യാപകമായി പെരുകുന്നു. ഇവ സമീപത്തെ വീടുകളിലേക്ക് പ്രവേശിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
തോട്ടത്തിലെ കാടുമൂടിയ സ്ഥലങ്ങളില്‍ തമ്പടിക്കുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങി നാട്ടുകാരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. തോട്ടത്തിന് സമീപത്തെ റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. കാട് വെട്ടിത്തെളിച്ച് തോട്ടം വൃത്തിയാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റബർ ബോർഡ് അധികൃതരെ പലതവണ പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ സാഹചര്യം തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.






























