ദില്ലി: റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. റബറിനെ കാര്‍ഷിക ഉല്‍പന്നത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. 25 കാര്‍ഷിക വിളകള്‍ക്കാണ് മിനിമം താങ്ങുവിലയെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് വിളകളെ എം.എസ്.പി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. റബ്ബറിനെ അതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന റബ്ബറിന് മേല്‍ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ വര്‍ധിപ്പിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത റബ്ബര്‍ 18 മാസത്തിനുള്ളില്‍ ഉപയോഗിച്ചാല്‍ മതിയെന്ന മുന്‍ നിര്‍ദ്ദേശം ആറ് മാസമാക്കി ചുരുക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം കേരളത്തില്‍ റബര്‍ ഉല്‍പാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. തുക കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് റബര്‍ ഉല്‍പാദന സബ്സിഡി അനുവദിച്ചിരിക്കുന്നത്.





























