കോട്ടയം : റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ പാൽ വിലയും ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. റബ്ബർ മേഖല കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമ്മാണം വർദ്ധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്റ് ഉയരാൻ കാരണമായത്. ഇതോടെ കർഷകർ റബർപാൽ വിൽപ്പനയിലേക്ക് കടന്നു.
മാസങ്ങൾക്ക് മുൻപ് വരെ 180 രൂപവരെ ലാറ്റെക്‌സിന് വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ റബ്ബർ പാലിന്റെ വില ഓരോ ദിവസവും കുറഞ്ഞു വരികയാണ്. ഇപ്പോൾ നൂറ് രൂപ പോലും റബർ പാലിന് ലഭിക്കുന്നില്ല. മിക്ക കർഷകരുടെ പക്കലും വിൽക്കാൻ സാധിക്കാതെ റബർ പാൽ കെട്ടികിടക്കുകയാണ്. നിലവിൽ റബ്ബർ ഷീറ്റിന്റെ വിലയിടിവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകും എന്നാണ് റബ്ബർ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ കെട്ടിക്കിടക്കുന്ന റബ്ബർ പാലും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കർഷകർ.






























