ഉതിമൂട്: ഡിപ്പോപടി – തട്ടേക്കാട് റോഡിൽ ഉന്നതി ഭാഗത്ത് റോഡരികിലായി റബ്ബർ തടികൾ കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. റോഡിന്റെ ഒരു വശം പൂർണ്ണമായും തടികൾ കൈയടക്കിയിരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ അപകടകരമാണ്. വളവുകളും വീതികുറഞ്ഞ ഭാഗങ്ങളുമുള്ള ഈ റോഡിൽ തടികൾ ഇത്തരത്തിൽ ഇറക്കി വെക്കുന്നത് വാഹനാപകടങ്ങള്‍ക്ക് വഴിയൊരുക്കും. ഭാരമേറിയ തടികൾ റോഡിന്റെ വശങ്ങളിൽ ഇട്ടിരിക്കുന്നത് ടാറിങ് തകരാനും റോഡ് ഇടിഞ്ഞു താഴാനും ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ഗ്രാമസഭയിൽ ഈ വിഷയം ചർച്ചയാവുകയും ഇതിന് ശാശ്വത പരിഹാരം കാണുമെന്ന് വാർഡ് മെമ്പർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് വീണ്ടും തടികൾ റോഡരികിൽ ഇറക്കി വെക്കുന്ന പ്രവണത തുടരുകയാണ്. റോഡിലെ ഈ തടികൾ കാരണം ഇതുവഴി യാത്ര ചെയ്യുവാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും റോഡരികിൽ തടികൾ ഇറക്കി വെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.





























