തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണത്തെചൊല്ലി നിയമസഭയില്‍ ബഹളം. സ്പീക്കർ ഇടപെട്ട് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അംഗങ്ങൾ ബഹളം തുടർന്നു. ഇതോടെ സ്പീക്കർ സഭ നിർത്തിവച്ചു. അട്ടപ്പാടി ശിശു മരിച്ച സംഭവത്തില്‍ കുട്ടി മരിച്ചത് ചികിത്സ കിട്ടാതെയല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ മറുപടി നൽകിയിരുന്നു. കുട്ടി മരിച്ചത് ഒറ്റപ്പെട്ട ഊരിലാണ്. ഊരിലെ 13 കുടുംബങ്ങളുടെ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഓരോ ഊരുകളിലെയും ആവശ്യത്തിന് ഒരോ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കിയെന്നും ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ഊരില്‍ വാഹന സൗകര്യക്കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഗതാഗത പ്രശ്‌നം തീര്‍ക്കാന്‍ പ്രത്യക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ്മപദ്ധതി തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ. രാധാകൃഷ്ണന്‍ വിശദീകരിച്ചു.
എന്നാല്‍ ഈ മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടി ഊരില്‍ മരിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. ആശുപത്രി കാന്റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം’, ഷംസുദ്ദീന്‍ ആരോപിച്ചു. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് സൗകര്യം ഉണ്ട്. ഷംസുദ്ദീീന്‍ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇരു മന്ത്രിമാരുടേയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിനിടെ ഷംസുദ്ദീന്‍ കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കണമെന്ന വീണ ജോര്‍ജിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.