ന്യൂഡൽഹി : നീറ്റ് സമരത്തിനെതിരായ പോലീസ് നടപടിയും അയോധ്യ സംഭാവന കൊള്ളയും ഉയർത്തി പാർലമെൻ്റ് പ്രക്ഷുബ്‌ധമാക്കുന്ന പ്രതിപക്ഷത്തെ അതേനാണയത്തിൽ തിരിച്ചടിക്കാനുള്ള ആലോചനകളുമായി ഭരണപക്ഷം. ജാർഖണ്ഡിലെ വിദ്യാർത്ഥി പ്രക്ഷോഭം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനാണ് എൻഡിഎ ധാരണ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പാർലമെൻ്റിൽ സംസാരിക്കുകയാണെങ്കിൽ ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം മുൻനിർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് ഉന്നം വെക്കാനാണ് ബിജെപിയുടെ തീരുമാനം. സമൂഹമാധ്യമ പ്രതികരണങ്ങളിൽ ഒതുങ്ങാതെ രാഹുൽ ഗാന്ധി നേരിട്ട് സഭയിൽ ഇടപെടണമെന്നും സഭയിലെ ചർച്ചകളിൽ പങ്കെടുക്കണമെന്നും ബിജെപി നേതാക്കൾ വെല്ലുവിളിക്കുന്നുണ്ട്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുന്നതിന് തടസ്സം നിന്ന രാജ്യസഭാ ചെയർമാന്റെ നടപടിയിൽ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിയുള്ളതായും വിവരമുണ്ട്.
ഭരണപക്ഷ അംഗങ്ങൾ വിഷയം സഭയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അധ്യക്ഷൻ ഇതിന് അനുമതി നൽകാതിരുന്നതാണ് അതൃപ്തിക്ക് കാരണം. മറുവശത്ത്, പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികൾ തങ്ങളുടെ ആവശ്യങ്ങളിന്മേൽ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി നേരിട്ട് ചർച്ച വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പ്രശ്നപരിഹാരത്തിനായി സർക്കാരുമായി നേരിട്ടുള്ള സംസാരിക്കാനാണ് സമരക്കാരുടെ തീരുമാനം.






























