ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ സിറിയയിലെങ്ങും ആഹ്ലാദപ്രകടനം. തലസ്ഥാനമായ ഡമാസ്കസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുസമീപം ചൊവ്വാഴ്ചനടന്ന പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പാതയിലെ നിർണായക നാഴികക്കല്ലാണിതെന്ന് ഇടക്കാല സർക്കാരിലെ നീതിന്യായ കമ്മിഷൻ മേധാവി അബ്ദുൾ ബാസിത് അബ്ദുൾ ലത്തീഫ് പറഞ്ഞു. ബാഷർ അൽ അസദ്, ഇളയസഹോദരൻ മാഹേർ അൽ അസദ്, മാതൃസഹോദരപുത്രൻ അതീഫ് നജീബ് എന്നിവരുൾപ്പെടെ എട്ടുപേർക്കാണ് ഡമാസ്കകസ് ക്രിമിനൽക്കോടതി മരണശിക്ഷ വിധിച്ചത്.
‘യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്താൻ അസദ് സർക്കാർ സംവിധാനങ്ങളുപയോഗിച്ചു’ എന്ന് വിധിപ്രസ്താവിച്ച ജഡ്ജി ഫഖറുദ്ദീൻ അൽ-അര്യാൻ പറഞ്ഞു. അസദുമാരെ സിറിയയ്ക്ക് കൈമാറണമെന്ന് പുതിയ ഭരണകൂടം റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2011-ൽ തെക്കൻ പ്രവിശ്യയായ ദറായിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിന് നേതൃത്വം നൽകിയതാണ് നജീബിനെതിരായ പ്രധാന കുറ്റം. ദറായിലെ ഒരു സ്കൂൾ മതിലിൽ സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ കൗമാരക്കാരെ അറസ്റ്റുചെയ്ത് പീഡിപ്പിച്ച സംഭവമാണ് പിന്നീട് വലിയ ജനകീയ പ്രക്ഷോഭത്തിന് കാരണമായത്. സർക്കാർനടത്തിയ ക്രൂരമായ അടിച്ചമർത്തൽ 14 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന് വഴിവെച്ചു.
മാഹേർ അസദ് സിറിയൻ സൈന്യത്തിലെ നാലാം കവചിത ഡിവിഷന്റെ മുൻ കമാൻഡറായിരുന്നു. കൊലപാതകം, പീഡനം, മയക്കുമരുന്നുകടത്ത് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഈ സൈനികവിഭാഗത്തിനെതിരേ ഉയർന്നിരുന്നു. അതേസമയം, ന്യായവിചാരണ ഉറപ്പാക്കാതെയുള്ള വിധിയെന്നുപറഞ്ഞ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വധശിക്ഷയെ എതിർത്തു. അസദ് ഭരണകൂടത്തിലെ പ്രധാനികൾക്കുനേരേ ഈവർഷമാദ്യമാണ് വിചാരണയാരംഭിച്ചത്. 2024 ഡിസംബറിലാണ് നിലവിലെ പ്രസിഡന്റ് അഹമ്മദ് അൽ ഷരായുടെ നേതൃത്വത്തിലുള്ള ഹയാത് തഹ്രീർ അൽഷാം (എച്ച്.ടി.എസ്.) എന്ന വിമതസേന അഞ്ചുപതിറ്റാണ്ടുനീണ്ട അസദ് കുടുംബവാഴ്ചയുടെ വേരറുത്തത്.































