റാന്നി: ഇടമുറിയില്‍ പുലിയെ കണ്ടെന്ന അഭ്യൂഹം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വിവരം അറിഞ്ഞ് റാന്നി വനം റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍, കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. ഇന്നു വെളുപ്പിന് അഞ്ചോടെ റബ്ബർ ടാപ്പിങ്ങ് തൊഴിലാളി പുന്നയ്ക്കാട്ട് സുനിൽ ആണ് പുലിയൊന്നു തോന്നിക്കുന്ന വന്യ ജീവിയെ കണ്ടത്. ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ടാപ്പിങ്ങ് ജോലി നടത്തുന്നതിനിടയിലാണ് വന്യജീവിയെ കണ്ടെന്ന് അവകാശപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹയർസെക്കൻഡറി സ്കൂൾ, സ്ഥലത്തെ അങ്കണവാടി എന്നിവടങ്ങളിലെത്തി അധികൃതരെ വിവരം ധരിപ്പിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പ്രാഥമിക പരിശോധനയില്‍ സംശയകരമായതൊന്നും കണ്ടെത്താനായിട്ടില്ല. പുലിയുടെ കാല്‍പാടുകള്‍, കാഷ്ഠങ്ങള്‍, മറ്റു മൃഗങ്ങളെ ആക്രമിച്ചതായുള്ള വിവരങ്ങളും ഇല്ല. ജനവാസ മേഖലകളായതിനാല്‍ പുലിയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും വിരളമാണെന്നാണ് നിഗമനം. വള്ളിപാക്കാന്‍ പോലുള്ള ജീവിയാകാമെന്നും സംശയമുണ്ട്. റബര്‍ബോര്‍ഡ് തോട്ടം അടുത്തുള്ളതിനാല്‍ ഈ സാധ്യതയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളുന്നില്ല.
പ്രദേശത്ത് തുടർ പരിശോധന നടത്തുകയും രാത്രിയിൽ പെട്രോളിങ് ഡ്യൂട്ടി ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും സ്ഥലത്ത് ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്‍ പറഞ്ഞു. കരികുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, എസ്.എഫ്. ഓ ഷിനിൽ എം. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരും നാട്ടുകാരും പരിശോധനയിൽ പങ്കാളികളായി.






























