തൃശൂര്‍ : ഹൗസ് പ്ലോട്ടുകൾക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഏർപ്പെടുത്തി നല്കിയില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ എവർവിൻ റിയൽ എസ്റ്റേറ്റ് ഉടമ മനോജ്.പി.എസ് 3,10,000 രൂപ പരാതിക്കാരന് നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി മൂത്തേടത്തു് വീട്ടിൽ ജോഗേഷ്. എം.ജി. ഫയൽ ചെയ്ത ഹർജിയിലാണ് വിധി. പ്ലോട്ടുകൾ വില്പന നടത്തുന്നതിന്റെ ഭാഗമായി അതിമനോഹരമായ ബ്രോഷർ ഹർജിക്കാരന് നൽകിയിരുന്നു. ബ്രോഷർ അനുസരിച്ച് വാഗ്ദാനം ചെയ്ത പൊതു സൗകര്യങ്ങൾ എവർവിൻ റിയൽ എസ്റ്റേറ്റ് ഉടമ ചെയ്ത് നല്കുകയുണ്ടായില്ല. ഗേററ്, ചുറ്റുമതിൽ, ടാർ ചെയ്ത 5 മീറ്റർ റോഡ്, വൈദ്യുതി, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളൊന്നും ഏർപ്പെടുത്തുകയുണ്ടായില്ല. ഇതിനെതുടർന്ന് ഹൗസ് പ്ലോട്ട് വാങ്ങിയ ജോഗേഷ് തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് കോടതിക്ക് നല്‍കി. ഹർജി പരിഗണിക്കുന്നതിനിടെ പരാതിക്കാരനായ ജോഗേഷ് മരണമടഞ്ഞു. തുടര്‍ന്ന് ഭാര്യ ഷൈനി ജോഗേഷ്, മക്കൾ എം.ജെ.ഗംഗ, എം.ജെ. സൂര്യദേവ് എന്നിവർ കക്ഷി ചേർന്നാണ് കേസ് നടത്തിയത്. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടുമെന്ന് വിലയിരുത്തി. പരാതിക്കാര്‍ക്ക് പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിലേക്ക് 1,90,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചിലവിലേക്ക് 20,000 രൂപയും അടക്കം 3,10,000 രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നല്കുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.






























