മോസ്കോ: യുക്രൈൻ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സുരക്ഷ ശക്തമാക്കി ക്രെംലിൻ. യുക്രൈനിൽ നിന്നുള്ള ദീർഘദൂര മിസൈലുകൾ പുടിന്‍റെ വസതിയെ ലക്ഷ്യംവെച്ചതായുള്ള യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ നീക്കം. പുടിന്‍റെ ഔദ്യോഗിക വസതിയിലും ഓഫീസിലെ തൊഴിലാളികളുടെയും മേൽ അതീവ നിരീക്ഷണം ഏർപ്പെടുത്തിയതായി റഷ്യൻ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുടിന്‍റെ കുക്ക്, അംഗരക്ഷകർ, ഫോട്ടോഗ്രാഫർ തുടങ്ങിയവർക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പോയ വർഷം ഡിസംബറിൽ റഷ്യൻ ടോപ് ജനറൽ കൊല്ലപ്പെട്ട സംഭവം റഷ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും സംവിധാനങ്ങൾക്കുമിടയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങളിൽ റഷ്യൻ ഭരണകൂടം ഉഴലുകയാണെന്നായിരുന്നു ഭൗമരാഷ്ട്ര വിദഗ്ധരുടെ നിരീക്ഷണം. ഇത് റഷ്യയിലുടനീളം കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് വഴിതുറക്കുകയും യുക്രൈൻ യുദ്ധത്തിൽ തിരിച്ചടി നേരിടാൻ കാരണമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ ക്രംലിൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.






























