ന്യൂഡല്‍ഹി : ഇന്ത്യക്കാരനുമായുള്ള ദാമ്പത്യത്തർക്കക്കേസ് നടക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി റഷ്യക്കാരി രാജ്യംവിട്ടു. കോടതിയിൽ കേസ് നിലനിൽക്കെ കുട്ടിയുമായി യുവതി രാജ്യം വിട്ടതോടെ ഡൽഹി പോലീസിനെ രക്ഷമായി വിമർശിച്ച് സുപ്രീകോടതി രംഗത്തെത്തി. കോടതിയിലിരിക്കുന്ന പാസ്പോർട്ടിൻ്റെ വ്യാജരേഖയുണ്ടാക്കിയാണ് അവർ രാജ്യം വിട്ടത്. എന്നിട്ടും ഡൽഹി പോലിസ് വിവരമറിഞ്ഞില്ല. എത്രയും വേഗം കുട്ടിയെ നാട്ടിൽ തിരിച്ചെത്തിക്കാനും കോടതി ഉത്തരവിട്ടു. വെറും ദാമ്പത്യത്തർക്കക്കേസ് മാത്രമല്ലിതെന്നും കോടതിയുടെ കസ്റ്റഡിയിലിരുന്ന കുട്ടിയെയാണ് വിദേശത്തേക്ക് കടത്തിയതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല ബാഗി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡൽഹി പോലീസും വിദേശകാര്യമന്ത്രാലയവും വിഷയത്തിൽ ഗൗരവമായി ഇടപെട്ടില്ലെന്നും കോടതി പറഞ്ഞു. മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നയതന്ത്രമാർഗത്തിൽ എത്രയുംവേഗം കുട്ടിയെ തിരിച്ചെത്തിക്കണം. ഇൻ്റർപോൾ സഹായം തേടണമെന്നും കോടതി ആവശ്യപ്പെട്ടു.
കുട്ടിയെ തിരിച്ചെത്തിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വീഴ്‌ചവരുത്തിയ പോലീസുദ്യോഗസ്ഥരെ വെറുതേവിടില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ കസ്റ്റഡിയിലുള്ള പാസ്പോർട്ടിന്റെ്റെ വ്യാജരേഖയുണ്ടാക്കിയാണ് അവർ രാജ്യംവിട്ടത്. ഡൽഹിയിൽനിന്ന് നേപ്പാളിലേക്ക് ബിഹാർ വഴി റോഡുമാർഗം പോയി അവിടെ നാലുദിവസം തങ്ങിയശേഷമാണ് റഷ്യക്ക് പോയത്. എന്നാൽ അതൊന്നും പോലീസ് അറിഞ്ഞതേയില്ല. ബംഗാളിൽനിന്നുള്ള പരാതിക്കാരനും റഷ്യക്കാരിയും വിവാഹിതരായി 2019 മുതൽ ഇന്ത്യയിൽ താമസിക്കുകയായിരുന്നു. ദമ്പതിമാർക്കിടയിൽ സ്വരച്ചേർച്ചയില്ലാതായതോടെ കുട്ടിയുടെ അവകാശം സംബന്ധിച്ച തർക്കം കോടതിയിലെത്തി. കഴിഞ്ഞ മേയിൽ കുട്ടിയുടെ കസ്റ്റഡി ആഴ്ചയിൽ മൂന്നുദിവസം അമ്മയ്ക്കും ബാക്കിദിവസങ്ങളിൽ പിതാവിനും നൽകി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുലംഘിച്ച് കുട്ടിയെയുമായി അമ്മ കടന്നുകളഞ്ഞതായും അവർ എവിടെയെന്ന് അറിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.





























