കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി തമിഴ്നാട്ടിലെ രാജപാളയത്ത് നിന്ന് പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് മൂലസ്ഥാനമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരാനുഷ്ഠാനങ്ങളോടെയും വിശേഷാൽ പൂജകളോടെയും ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. നിറപുത്തരിക്കായി കൊണ്ടുവന്ന നെൽക്കതിരുകൾ തിരുസന്നിധിയിൽ പൂജിച്ച് സമർപ്പിച്ചു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി ദക്ഷിണ നൽകി യാത്രാസംഘത്തെ സ്വീകരിച്ചു. ചടങ്ങുകൾക്ക് ഊരാളിമാർ നേതൃത്വം നൽകി. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടങ്ങളിലെ വയലുകളിൽ നിറപുത്തരിക്കായി നാഗരാജന്റെ നേതൃത്വത്തിൽ നടത്തുന്ന നെൽക്കൃഷിയിൽ നിന്നുള്ള നെൽക്കതിരുകളാണ് ശബരിമലയിലേക്ക് കൊണ്ടുപോകുന്നത്.
അച്ചൻകോവിൽ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ മുൻ കറുപ്പനായ സി. പ്രദീപ് കുമാർ, കർഷകരായ പെരുമാൾ രാജ, മഹേന്ദ്രൻ, കണ്ണൻ, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംരാജ്, കൃഷ്ണസ്വാമി, മുരുകേശൻ എന്നിവർ യാത്രയ്ക്ക് അകമ്പടി സേവിച്ചു. അച്ചൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ശബരിമല നിറപുത്തരിക്കായി വിശുദ്ധ നെൽക്കതിരുകൾ വഹിച്ചുള്ള ഈ രഥഘോഷയാത്ര ഇന്ന് വൈകിട്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചേർന്നതോടെ ഭക്തരും വിശ്വാസികളും ചേർന്ന് ഭക്തിസാന്ദ്രമായ സ്വീകരണം ഒരുക്കി.




























