തിരുവനന്തപുരം : നിയമസഭയുടെ ചരിത്രത്തിൽ ഇതുവെര 18 അവിശ്വാസ പ്രമേയങ്ങളാണ് സഭ ചർച്ച ചെയ്തിട്ടുള്ളത്. എന്നാൽ അവയ്‌ക്കെല്ലാം മതിയായ കാരണങ്ങൾ അന്നത്തെ സാഹചര്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ഈ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ മല എലിയെ പ്രസവിച്ചത് പോലെയായെന്ന് പറയേണ്ടി വരുമെന്ന് എസ് ശർമ. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന പ്രസ്ഥാനത്തിന് ജന പിന്തുണ വർധിക്കുകയും ഗവൺമെന്റിന് ജനപിന്തുണ കുറഞ്ഞിരിക്കുകയും വേണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ വരുമ്പോൾ നിയമ സഭാ സാമാജികരായിരുന്ന പ്രതിപക്ഷത്തിന്റെ എണ്ണം കൂടണം. എന്നാൽ ഇവിടെ എണ്ണം കൂടീട്ടില്ല കുറഞ്ഞിട്ടേയുള്ളു. ഈ നിയമസഭ രൂപീകരിച്ച് ഇവിടെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അംഗബലം കുറഞ്ഞിരിക്കുന്നുവെന്നാണ്. ഇതിനും സർക്കാരിന് നേരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നു. പ്രതിപക്ഷത്തിന്റെ മുന്നണി ബന്ധം ശക്തിപ്പെടാൻ ഇത്രയും അലങ്കോലമായൊരു മുന്നണി ബന്ധം യുഡിഎഫിന് ഉണ്ടായിട്ടില്ലെന്നും എസ് ശർമ അവിശ്വാസ പ്രമേയ മറുപടി ചർച്ചയിൽ വ്യക്തമാക്കി.
മുന്നണിയുടെ അലങ്കോലാവസ്ഥ എംഎൽഎമാരുടെ എണ്ണം കുറവ്, ജനസ്വാധീനം ഇല്ലായ്മ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ നിന്നും പ്രകടമാണ്. തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ച കാര്യങ്ങൾ എടുത്താൽ പാലായിൽ അര നൂറ്റാണ്ട് കാലം യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു. ഇത് നഷ്ടപ്പെട്ടു. വട്ടിയൂർകാവ് മണ്ഡലം നഷ്ടപ്പെട്ടു. കോന്നി മണ്ഡലവും നഷ്ടപ്പെട്ടു. അങ്ങനെ ജന പിന്തുണ നഷ്ടപ്പെട്ട വിശ്വാസം നഷ്ടപ്പെട്ട ഒരു മുന്നണി സംവിധാനത്തിന് എങ്ങനെ ഒരു ഗവൺമെന്റിനെ ചോദ്യം ചെയ്ത് പ്രമേയം അവതരിപ്പിക്കാൻ ധാർമ്മികമോ രാഷ്ട്രീയമോ ചരിത്രപരമായ കാരണങ്ങൾകൊണ്ടോ സാധ്യമല്ല.
സ്വർണക്കള്ളക്കടത്ത് നടന്ന ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ബിജെപിയുടെ പ്രസിഡന്റ് പറഞ്ഞ കാര്യങ്ങൾ യുഡിഎഫ് നേതൃത്വം അതുപോലെ ഏറ്റുപറയുകയാണുണ്ടായത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിക്കൊണ്ട് പകരം വീട്ടുകയായിരുന്നു ബിജെപി ചെയ്തത്. സ്വർണക്കള്ളക്കടത്തിൽ അറസ്റ്റിലായ സന്ദീപ് സിപിഐഎം പ്രവർത്തകനാണെന്ന് ആരോപിച്ചു. ഒടുവിൽ സന്ദീപിന്റെ അമ്മ തന്നെ പറഞ്ഞു അത് തെറ്റാണെന്നും. സിസിടിവി ദൃശ്യങ്ങൾ കൈമാറില്ലെന്ന് ഗവൺമെന്റ് പറഞ്ഞതായുള്ള ആരോപണം പിന്നീട് വന്നു. എന്നാൽ 2 മാസത്തെ ദൃശ്യങ്ങൾ തരാമെന്ന് ഗവൺമെന്റ് അറിയിച്ചു. പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് സ്വപ്‌ന അതിർത്തി കടന്നതെന്ന പ്രചരണം പുറത്തു വന്നു. എന്നാൽ പിന്നീട് ലോക്ക്ഡൗണിന് മുൻപാണ് അവർ തിരുവനന്തപുരം വിട്ടതെന്ന് വ്യക്തമായി. സ്വപ്‌നയുമായ് ബന്ധപ്പെട്ടുള്ള ഓരോ
സംഭവങ്ങളെയും കഥകളുണ്ടാക്കി കെട്ടിച്ചമച്ച് വൻ തോതിൽ അപവാദപ്രചരണം നടത്തി. പിണറായി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന രഹസ്യ അജണ്ടയെ തുറന്നു കാണിക്കാനുള്ള കരുത്ത് കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടെന്ന് മനസിലാക്കുന്നതായി എസ് ശർമ പറഞ്ഞു. പ്രകടനപ്പത്രികയിൽ പറഞ്ഞ കാര്യങ്ങൾ സർക്കാർ നിറവേറ്റാൻ ശ്രമിക്കുന്നതിന് എതിരായിട്ടാണോ അവിശ്വാസ പ്രമേയം ഉന്നയിക്കുന്നത്. ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് സർക്കാൻ ഭവനങ്ങൾ ഒരുക്കി. സ്വർണക്കടത്ത് കേസിൽ എൻഐഎ ഇറക്കിയ അഫിഡവിറ്റിൽ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചതെന്നാണ്. കേരള സമൂഹം ഇന്നേവരെ അഭി മുഖീകരിക്കാത്ത വിധം ഓഖി മുതൽ കൊവിഡ് വരെയുള്ളയുള്ളവയെ കേരളം നേരിട്ട രീതിയ്ക്ക് ലോക പ്രശംസ ലഭിച്ചതാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ കൈയ്യും മെയ്യും മറന്ന പോരാടുമ്പോൾ രാജിവെച്ച് പുറത്ത് പോകണമെന്നാണ് പ്രതിപക്ഷം പറയുന്നത്. രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള പൂജയിൽ ‘എന്നെ വിളിച്ചില്ല…’ എന്ന രാജ്യം മുഴുവൻ വിലപിച്ച് നടന്ന മതേതര പാർട്ടിയുടെ ദയനീയ ചിത്രം ദേശീയ തലത്തിൽ കണ്ടുവെന്നും എസ് ശർമ പറഞ്ഞു.