കൊച്ചി : ‘മദ്യപിച്ച് മദോന്മത്തനായി ടി.എൻ പ്രതാപൻ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയ്‌ക്കെതിരെ ടി.എൻ പ്രതാപൻ എം.പി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയും അത് ഷെയർ ചെയ്യുകയും ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ വ്യക്തമാക്കി. ഇപ്പോഴിതാ, വിഷയത്തിൽ പ്രതാപനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ജഡ്ജ് എസ് സുദീപ്. ടി എൻ പ്രതാപൻ മദ്യപിച്ചു എങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്ന് ചോദിക്കുകയാണ് എസ്. സുദീപ്.
‘മദ്യം നിരോധിക്കപ്പെട്ട ഒരു സാധനമൊന്നുമല്ല. അദ്ദേഹം വീഡിയോയില്‍ അരുതാത്തതു ചെയ്യുന്നതു കാണാനോ പറയുന്നതു കേള്‍ക്കാനോ കഴിയുകയില്ല. ഒരു സ്വകാര്യ സദസിലായിരുന്നു അദ്ദേഹം. മേശപ്പുറത്ത് മദ്യത്തിന്റെ ഗ്ലാസോ കുപ്പിയോ ഒന്നുമില്ല. അദ്ദേഹം മദ്യപിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. നിങ്ങളെയോ എന്നെയോ ബാധിക്കുന്നതല്ല. നമ്മുടെ പണം കൊണ്ടല്ല അദ്ദേഹം മദ്യപിച്ചത്. മദ്യപിച്ചോ അല്ലാതെയോ അദ്ദേഹം നമ്മുടെയാരുടെയും മെക്കിട്ടു കേറിയിട്ടുമില്ല’, സുദീപ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു.
എസ്.സുദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കോളേജ് കാലത്തെ എല്ലാ മദ്യപാന സദസുകളും ഏറ്റവും നന്നായി ആസ്വദിച്ച ഒരു കെ എസ് യു ക്കാരന്‍ സഹപാഠി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവന്‍ കയറാത്ത ബാറുകളില്ല. മദ്യപാന സദസുകളില്‍ അവനോളം ഉറക്കെ അട്ടഹസിച്ച മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. ബാറിലെ ബില്ലുകളില്‍ പാതിയും അവന്‍ കഴിച്ചതായിരുന്നു. പിറ്റേന്നു കോളേജില്‍ എത്തുമ്പോഴും അവന്റെ കണ്ണുകള്‍ ചുവന്നു തന്നെയിരുന്നു. ഏറ്റവും ഉറക്കെപ്പാടിയതും അവന്‍ തന്നെ. ‘കുടിച്ചു കുന്തം മറിഞ്ഞു നടക്കുവാ’ പെണ്‍കുട്ടികള്‍ അടക്കം പറഞ്ഞു. അപ്പോഴും അവന്‍ അട്ടഹസിച്ചു.
പിന്നീട് അവന്‍ ഒന്നാന്തരം വക്കീലും മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുമായി. ‘ആശാന്റെ ഇന്നലത്തെ കെട്ടു വിട്ടിട്ടില്ല കേട്ടോ’ കോടതിയില്‍ അവന്റെ ഇരുപ്പുകണ്ട് വക്കീലന്മാര്‍ പറഞ്ഞു. ഇതൊക്കെ നേരിട്ടും അല്ലാതെയും കേട്ട ഞങ്ങള്‍ അടക്കിച്ചിരിച്ചു. ഞങ്ങളുടെ ലോ കോളേജ് ബാച്ചിന് നാളിതുവരെ സമ്പൂര്‍ണ്ണ മദ്യ സാക്ഷരത നേടാന്‍ കഴിയാത്തതിന് ഏക കാരണക്കാരന്‍ അവനാണെന്നു ഞങ്ങള്‍ക്കു മാത്രമല്ലേ അറിയൂ! അവന്‍ അന്നും ഇന്നും നിറയെ കോളയും ജൂസും കഴിക്കുകയും ബീഫും ചിക്കനും കിലോക്കണക്കിനു തിന്നുകയും ബില്ലിനെ ഇരട്ടിയാക്കുകയും ചെയ്തുകൊണ്ടിരുന്നു.
പിമ്പിരിയായവരുടെ കോപ്രായങ്ങള്‍ കണ്ട് ഉറക്കെച്ചിരിച്ചു. ഞങ്ങള്‍ക്കൊപ്പം പാടി. തോളില്‍ കൈയ്യിട്ടും കെട്ടിപ്പിടിച്ചുമൊക്കെ അവന്‍ ഞങ്ങള്‍ക്കൊപ്പം എന്നും നടന്നു. പലരെയും വീട്ടിലും ഹോസ്റ്റലിലും കൊണ്ടു ചെന്നാക്കി. പിറ്റേന്ന് വീട്ടില്‍ നിന്നു തൈരു കൊണ്ടു വന്നു കൊടുത്ത് ഹോസ്റ്റലേഴ്സിനെയൊക്കെ എഴുന്നേല്പിച്ചു. അവന്‍ ഒരിക്കലും ഒരു തുള്ളി പോലും കഴിച്ചിട്ടേയില്ലെന്നു പറഞ്ഞാല്‍ ഞങ്ങളല്ലാതെ ആരാണു വിശ്വസിക്കുക?
ഇനി ടി എന്‍ പ്രതാപന്‍ മദ്യപിച്ചു എന്നു തന്നെ സങ്കല്പിക്കുക. എന്താണതില്‍ തെറ്റ്? മദ്യം നിരോധിക്കപ്പെട്ട ഒരു സാധനമൊന്നുമല്ല. അദ്ദേഹം വീഡിയോയില്‍ അരുതാത്തതു ചെയ്യുന്നതു കാണാനോ പറയുന്നതു കേള്‍ക്കാനോ കഴിയുകയില്ല. ഒരു സ്വകാര്യ സദസിലായിരുന്നു അദ്ദേഹം. മേശപ്പുറത്ത് മദ്യത്തിന്റെ ഗ്ലാസോ കുപ്പിയോ ഒന്നുമില്ല. അദ്ദേഹം മദ്യപിച്ചെങ്കില്‍ അത് അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. നിങ്ങളെയോ എന്നെയോ ബാധിക്കുന്നതല്ല. നമ്മുടെ പണം കൊണ്ടല്ല അദ്ദേഹം മദ്യപിച്ചത്. മദ്യപിച്ചോ അല്ലാതെയോ അദ്ദേഹം നമ്മുടെയാരുടെയും മെക്കിട്ടു കേറിയിട്ടുമില്ല. സ്വകാര്യ സദസിലെ രംഗങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച ആ അഭ്യുദയകാമാക്ഷികളുടെ ഉദ്ദേശ്യമെന്തായിരിക്കും? മെട്രോയില്‍ കിടന്നുറങ്ങിപ്പോയ ഒരാളെ പാമ്പായി ചിത്രീകരിച്ചു പ്രചരിപ്പിച്ചതൊക്കെ എത്ര പെട്ടെന്നാണ് മറന്നത്, അല്ലേ?
ജാമ്യം:
1. ഒന്നാം ഭാഗത്തെ ആ നിഷ്കളങ്കന്‍ ജഡ്ജി ഈ ലേഖകനല്ല.
2. ലേഖകന്‍ കോണ്‍ഗ്രസുകാരനല്ല.
3. സര്‍വീസിലിരിക്കെ ഔദ്യോഗിക/സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴൊക്കെ മൈഗ്രയ്ന്‍ ഛര്‍ദ്ദിലുകള്‍ മുഴുവന്‍ വിഴുങ്ങുകയായിരുന്നു ഈ ലേഖകന്റെ പതിവ്. വഴിയില്‍ ഛര്‍ദ്ദിച്ചാലോ?
‘കുടിച്ചു കുന്തം മറിഞ്ഞ ജഡ്ജിയുടെ വീഡിയോ!’