ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട കേസിൽ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം ഹരിപ്പാട് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ സഹിതം ഡിജിപിക്കു കൈമാറിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന ഡിജിപിയുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തിയ ഹരിപ്പാട് പോലീസ് കഴിഞ്ഞ ദിവസം സാവരിയയുടെ ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു.
കൊല്ലപ്പെടുമ്പോൾ സാവരിയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്, സാവരിയുടെ ലാപ്ടോപ്, മൃതദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ പോലീസ് ഹരിപ്പാട് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഉസ്ബെക്കിസ്ഥാൻ പോലീസ് അധികൃതരിൽനിന്ന് സാവരിയയുടെ ബന്ധുക്കൾ മൃതദേഹത്തിനൊപ്പം ഏറ്റുവാങ്ങിയ ഈ വസ്തുക്കൾ കഴിഞ്ഞ ദിവസം പോലീസിനു കൈമാറിയിരുന്നു. ലാപ്ടോപ്പിന്റെ ഒരു ഭാഗം പൊട്ടിയ നിലയിലാണ്. ഇത് ഉപയോഗിച്ചാണോ പ്രതി സാവരിയയെ മർദിച്ചിതെന്നു കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്നു പോലീസ് പറഞ്ഞു. പ്രതിയായ മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) സാവരിയയെ മുൻപും ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നു ബന്ധുക്കൾ പോലീസിനു മൊഴി നൽകി. മൃതദേഹത്തിൽ നിറയെ മുറിവുകളും ചതവുകളുമുണ്ട്.
ഇതു നേരത്തേ ഉണ്ടായതാകാനാണു സാധ്യത. സദറുൽ അനമിന്റെ മാതാപിതാക്കൾ സാവരിയയെ നിരന്തരം ഫോണിൽ ബന്ധപ്പെടുമായിരുന്നുവെന്നും ഇവരെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സാവരിയുടെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. ഈ മാസം മൂന്നിനാണ് സാവരിയ കൊല്ലപ്പെട്ടത്. രണ്ടിനാണ് സാവരിയയെ അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്നും ബന്ധുക്കൾ പോലീസിനെ അറിയിച്ചു. അതിനുശേഷം വാട്സാപ്പിൽ അയച്ച മെസേജുകൾ കണ്ടിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇൗ സമയത്ത് മൊബൈൽ ഫോൺ പ്രതിയായ സാദുറൽ അനമിന്റെ കയ്യിലായിരുന്നോ എന്നു സംശയമുണ്ടെന്നും ബന്ധുക്കളുടെ മൊഴിയിലുണ്ട്. സാവരിയ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.






























