പത്തനംതിട്ട : അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിൽ വീണ്ടും തിരുത്തലുകൾ നിർദേശിച്ച് റെയിൽവേ ബോർഡ്. റെയിൽവേ ബോർഡ് ഗതിശക്തി വിഭാഗവും കെ റെയിൽ ഉദ്യോഗസ്ഥരും പങ്കെടുത്ത ഓൺലൈൻ അവലോകന യോഗത്തിലാണു പദ്ധതി ചർച്ച ചെയ്തത്.
പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ചും വൈദ്യുതീകരണവുമായി ബന്ധപ്പെട്ട സംശയങ്ങളാണ് ബോർഡ് ഉന്നയിച്ചത്. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓടിക്കാവുന്ന തരത്തിലുള്ള വൈദ്യുതീകരണ സംവിധാനങ്ങൾ എല്ലാ പദ്ധതിയിലും നിർബന്ധമാക്കിയതിനാൽ അതും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു ബോർഡ് നിർദേശിച്ചു.
3429 കോടി രൂപയാണു പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തുന്നതോടെ എസ്റ്റിമേറ്റ് തുകയിൽ വ്യത്യാസം വരാം. റെയിൽവേ നിർമാണ വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം എസ്റ്റിമേറ്റ് പുതുക്കി നൽകുമെന്നു കെ–റെയിൽ അധികൃതർ പറഞ്ഞു. അങ്കമാലി–എരുമേലി ശബരി പദ്ധതിയിൽ ഇതുവരെ 264 കോടി രൂപയാണു റെയിൽവേ ചെലവാക്കിയത്.
പദ്ധതിയുടെ പകുതി ചെലവു പങ്കിടാമെന്നുള്ള കേരളത്തിന്‍റെ പുതിയ കത്തു പരിഗണിച്ചാണു പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡ് പരിഗണിക്കുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നു പോകുന്ന പാത രണ്ടാം ഘട്ടത്തിൽ റാന്നി, കോന്നി, പത്തനംതിട്ട വഴി പുനലൂരിലേക്കും മൂന്നാം ഘട്ടത്തിൽ പുനലൂരിൽ നിന്നു നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനും കഴിയും. ഇതു വഴി തിരുവനന്തപുരം–അങ്കമാലി സമാന്തര റെയിൽ പാത കേരളത്തിന് ലഭിക്കും.































