പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തെ സ്വകാര്യ വസ്തുക്കളിലും അളവ് നടത്തി അതിർകല്ല് സ്ഥാപിക്കുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ കരാർ കമ്പനി ആരംഭിച്ചു. ആദ്യം സ്വകാര്യ സ്ഥലങ്ങൾ അളന്ന് കല്ലിട്ട ശേഷം ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ പ്രാദേശികമായ പരാതികൾ ഉണ്ടായതോടെ രണ്ടിടങ്ങളിലും ഒരു പോലെ അളവ് നടത്തുകയും അതിരുകൾ തിരിച്ച് കല്ലുകൾ സ്ഥാപിക്കുകയും ചെയ്യും. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്
. കൊച്ചി ആസ്ഥാനമായ കമ്പനിക്ക് സർവേ നടത്തി അതിർത്തി നിർണയിച്ചു കല്ലു സ്ഥാപിക്കാൻ കരാർ നൽകി. അളന്നു തിട്ടപ്പെടുത്തുന്ന വസ്തുവിൽ ഓരോ 30 മീറ്റർ അകലത്തിലും കല്ല് സ്ഥാപിക്കും. വിമാനത്താവള നടത്തിപ്പുകാരായ കേരള സ്റ്റെസ്റ്റ് വ്യവസായ വികസന കോർപറേഷനും യുഎസ് കൺസൽറ്റൻസിയായ ലൂയി ബഗ്റും ചേർന്നാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ അലൈന്‍മെന്‍റ് ജോലികളും നവംബറിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ എല്ലാ പരിശോധനകളും നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. കേന്ദ്ര സർക്കാരിന്റെ അനുമതികൾക്കും വേണ്ടി കെഎസ്ഐഡിസി ശ്രമം നടത്തുകയാണ്.