പത്തനംതിട്ട : ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ പ്രാഥമിക ടെൻഡർ വിളിച്ച് ചുമതലക്കാരായ കെഎസ്ഐഡിസി. പദ്ധതി പ്രദേശ അലയൻമെന്റ് തിട്ടപ്പെടുത്തുന്നതിനുള്ള ഏജൻസി കണ്ടെത്തുന്നതിനാണ് ടെൻഡർ വിളിച്ച് പത്രങ്ങളിൽ പരസ്യം നൽകിയിരിക്കുന്നത്. ടെൻഡർ യഥാ സമയം നടപ്പിലായാൽ അലയൻമെന്റ് ജോലികൾ നവംബറിൽ ആരംഭിക്കാൻ കഴിയും. ഒക്ടോബർ 21-ന് മുമ്പ് ഈ – ടെൻഡർ സമർപ്പിക്കാനായി പരസ്യത്തിലുള്ളത്. ടെൻഡർ ഉറപ്പിച്ചാൽ പണി ഏറ്റെടുക്കുന്നവർ ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള എസ്‌റ്റേറ്റിന്റെ അതിരുകളിലും സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിരുകളിലും സർവേ പ്ലാൻ അനുസരിച്ച് സർവേ കല്ലുകൾ സ്ഥാപിക്കണം.
കല്ലുകൾ സ്ഥാപിച്ച് അതിരുകൾ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നീട് സ്ഥലം ഏറ്റെടുക്കലിനുള്ള അന്തിമ വിജ്ഞാപനം നടക്കും. വിമാനത്താവള പദ്ധതിക്കായി ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റ് പൂർണമായി
ഏറ്റെടുക്കും. ഇവിടെ 2500 ഏക്കർ സ്ഥലം ഉണ്ടെന്നാണ് കണക്ക്. തികയാതെ വരുന്ന സ്ഥലം സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കും. സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാര പാക്കേജ് നിശ്ചയിക്കുക, തൊഴിലാളികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ നടപടികളും നടത്തേണ്ടതുണ്ട്. വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണമെങ്കിൽ 3500 റൺവേ ആവശ്യമായി വരും. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയപ്പോൾ ഇത് 358 ഭൂവുടമകളെ നേരിട്ട് ബാധിക്കും. 149 വാർക്ക കെട്ടിടങ്ങളെയും 74 തീറ്റ കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പൂർണമായും ബാധിക്കും. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ 221 ലയങ്ങളെയും ബാധിക്കും.





























